Skip to main content
..

  പ്രാദേശിക സാമ്പത്തികവികസനവും ലക്ഷ്യം തൊഴിലും ഉറപ്പാക്കി രാജ്യാന്തരനിലവാരത്തിലുള്ള വിനോദസഞ്ചാരം- മന്ത്രി പി. സി. വിഷ്ണുനാഥ്

കൊല്ലം ജില്ലയില്‍ പ്രതിവര്‍ഷം 20 ലക്ഷം സഞ്ചാരികളെ ലക്ഷ്യമാക്കിയുള്ള വിനോദസഞ്ചാരവികസനത്തിന് വൈവിധ്യമാര്‍ന്നപദ്ധതികള്‍ നടപ്പിലാക്കുമെന്ന് വിനോദസഞ്ചാര, സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. അഷ്ടമുടികേന്ദ്രീകരിച്ച് രാജ്യാന്തരനിലവാരത്തിലുള്ള വിനോദോപാധികളാണ് ഉദ്ദേശിക്കുന്നത്. ജെന്‍ സി മാത്രമല്ല ജെന്‍ ആല്‍ഫയെക്കൂടി കണക്കിലെടുത്തുള്ള ഗെയ്മിംഗ് സോണുകള്‍ സജ്ജമാക്കും. കുടുംബത്തോടെയുള്ള സഞ്ചാരത്തിന് പ്രോത്സാഹനമാകുംവിധം താമസസൗകര്യവും മെച്ചപ്പെടുത്തും; സഞ്ചാരികള്‍ കൂടുതല്‍ ദിവസം തങ്ങുന്നരീതി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
 ലക്ഷ്യം.

  
പ്രാദേശികഉത്പന്നങ്ങള്‍ക്കുള്ള വിപണിയും അനുബന്ധമായി വികസിപ്പിക്കും. ഇതിലൂടെ പ്രദേശത്തുള്ളവരുടെ ജീവിതനിലവാരം ഉയര്‍ത്താനാകും. ആധുനിക സംവിധാനങ്ങളുടെ നിര്‍മാണഘട്ടത്തില്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. പൂര്‍ത്തീകരണത്തോടെ പ്രത്യക്ഷ-പരോക്ഷതൊഴിലുകള്‍ക്കും സാധ്യതയേറും. മേഖലയില്‍ നിന്ന് പ്രതിവര്‍ഷം കുറഞ്ഞത് 50 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
വഞ്ചിവീടുകളിലൂടെ കായല്‍യാത്ര, തങ്കശ്ശേരി വിളക്കുമാടത്തിന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയുള്ള ലഘുസഞ്ചാരം എന്നിവയും യാഥാര്‍ഥ്യമാക്കും. വിനോദസഞ്ചാരമൂല്യവര്‍ധനയ്ക്കായി സാംസ്‌കാരിക പരിപാടികള്‍, പാരമ്പര്യകലാരൂപങ്ങളുടെ അവതരണം, കരകൗശലവിദഗ്ധര്‍ക്ക്ഇടമൊരുക്കല്‍ തുടങ്ങിയവയുമുണ്ടാകും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നതനിലവാരത്തിലുള്ള  സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
ജൈവവൈവിധ്യസംരക്ഷണംഉറപ്പാക്കി സുസ്ഥിരവിനോദസഞ്ചാരമാണ് തലമുറകള്‍ക്കായി ഒരുക്കുക. കായലില്‍ ഒഴുകുന്ന ഭക്ഷണശാലയില്‍ 100 പേര്‍ക്കാണ് ഇടമൊരുക്കുന്നത്. ജലകേളികള്‍ക്കുള്ള സൗകര്യവും സജ്ജമാക്കും. കണ്ടല്‍ക്കാടുകളിലേക്കുളള സഞ്ചാരമൊരുക്കി പ്രകൃതിസന്ദേശവും നല്‍കാനാകും. കായല്‍ മലിനമക്കുന്നത് തടയുന്നതിന് ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തും. സാധ്യമായ ഇടങ്ങളില്‍ സംരക്ഷണവേലിയുമുണ്ടാകുമെന്ന് സന്ദര്‍ശനശേഷം നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മന്ത്രി വ്യക്തമാക്കി.
 

 

date