Skip to main content

'ഹെല്‍ത്തി കേരള': 1,192 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

മാനദണ്ഡങ്ങള്‍ പാലിക്കാത്ത 23 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി 

ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 1,192 സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കേറ്ററിങ് സ്ഥാപനങ്ങള്‍, സോഡ നിര്‍മാണ കേന്ദ്രങ്ങള്‍, ഐസ് ഫാക്ടറികള്‍, കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഭക്ഷണം കൈകാര്യം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലായിരുന്നു പരിശോധന.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യല്‍, മലിനജലം പുറത്തേക്കൊഴുക്കല്‍, മാലിന്യം ശരിയായി സംസ്‌കരിക്കാതിരിക്കല്‍, കൊതുക് വളരുന്ന സാഹചര്യം ഒരുക്കല്‍, പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കല്‍ തുടങ്ങിയ അപാകതകള്‍ കണ്ടെത്തിയ 117 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 6,500 രൂപ പിഴയിടുകയും ചെയ്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 23 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പുകയില നിരോധന മുന്നറിയിപ്പ് ബോര്‍ഡില്ലാതെ പ്രവര്‍ത്തിച്ച 79 സ്ഥാപനങ്ങള്‍ കണ്ടെത്തുകയും 22,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പരിശോധന നടന്നു. വൃത്തിഹീനമായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഉടമക്ക് നോട്ടീസ് നല്‍കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 82 സ്‌ക്വാഡുകളിലായി നടന്ന പരിശോധനയില്‍ 297 ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date