നാമ്പ്രാണി തടയണ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നാടിന് സമർപ്പിച്ചു
നഗരസഭ 23 കോടിയോളം രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കടലുണ്ടിപ്പുഴയിലെ നാമ്പ്രാണി തടയണ വ്യവസായ- ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നാടിന് സമര്‍പ്പിച്ചു. തടയണകള്‍ നാടിന്റെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം പദ്ധതികള്‍ നാടിന്റെ മറ്റു വികസന പദ്ധതികള്‍ക്ക് കരുത്തേകും. നിലവിലെ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയത് സ്ഥാപിക്കാനാവശ്യമായ പദ്ധതി കൊണ്ടുവരും. മലപ്പുറം നഗരത്തെ വികസിത ആസ്ഥാനമാക്കി മാറ്റും. മലപ്പുറം നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കൂടുതല്‍ വികസന പദ്ധതികള്‍ കൊണ്ടുവരുന്നതിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മുമ്പ് മലപ്പുറം നഗര വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും. മലപ്പുറത്തേക്ക് എത്തുന്ന എല്ലാ റോഡുകളും വികസപ്പിക്കും. നാലുവരിപ്പാതയാക്കാന്‍ കഴിയുമെങ്കില്‍ അതിനുള്ള പദ്ധതിയാണൊരുക്കുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ.വി.റിനിഷ അധ്യക്ഷയായി.
കേന്ദ്ര നഗരസഞ്ചയം പദ്ധതിയിലൂടെ നിര്‍മ്മിച്ച തടയണയില്‍ 13 കിലോമീറ്റര്‍ ദൂരത്തിലായി 2100 മില്യണ്‍ വെള്ളം സംഭരിക്കാന്‍ കഴിയും.യാന്ത്രികമായി പ്രവര്‍ത്തിപ്പിക്കുന്ന 12 മീറ്റര്‍ വീതിയുള്ള 3 ഷട്ടറുകളും 10 മീറ്റര്‍ വീതിയുള്ള ഒരു ഷട്ടറും 6 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് കൊണ്ടുള്ള ഒരു സ്ഥിരം തടയണയുമാണ് റഗുലേറ്ററിനുള്ളത്.
ചടങ്ങില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഹാരിസ് ആമിയന്‍ സ്വാഗതം പറഞ്ഞു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍മാരായ മുജീബ് കാടേരി, സി.എച്ച് ജമീല ടീച്ചര്‍ എന്നിവര്‍ക്ക് നഗരസഭയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജിതേഷ് ജി അനില്‍, സ്ഥിരം സമിതി അധ്യക്ഷരായ മറിയുമ്മ ശരീഫ്, പരി മജീദ്, നാണത്ത് സമീറ മുസ്തഫ, ആബിദ എട്ടുവീട്ടില്‍, കൗണ്‍സിലര്‍മാരയ എം.കെ അനില്‍കുമാര്‍, കെ.കെ ഉമ്മര്‍, ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഇ.കെ പുഷ്പരാജന്‍, അസി. എക്‌സി എഞ്ചിനീയര്‍ പി ഷബീബ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.കെ ബാവ, ഖാദര്‍ മേല്‍മുറി, എ.ജെ ആന്റണി, അഡ്വ. എ.കെ ഷിബു, നാസര്‍അലി കൊടിയാടന്‍, സി.എച്ച് നൗഷാദ്, വില്ലൊടി സുന്ദരന്‍ പ്രസംഗിച്ചു. എഫ്.എ.സി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഇ.കെപുഷ്പരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ശാന്തി തീരം പാര്‍ക്ക് പരിസരത്ത് നിന്ന് തടയുടെ സമീപത്തെ തീരത്തുള്ള വേദി വരെ ഘോഷയാത്രയും ഉണ്ടായിരുന്നു.
- Log in to post comments