Skip to main content
a

റേഷന്‍കട വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണം: ഭക്ഷ്യ സുരക്ഷ കമ്മീഷന്‍

റേഷന്‍കട വിജിലന്‍സ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള അംഗങ്ങളെ ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഗ്രാമസഭ മുഖേന തിരഞ്ഞെടുത്ത് നല്‍കി പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷന്‍ അംഗം കെ എന്‍ സുഗതന്‍. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലാതല അവലോകന യോഗത്തിലാണ് നിര്‍ദേശം.
അമൃതം ന്യൂട്രീമിക്സ് യൂണിറ്റുകളില്‍ കമ്മീഷന്റെ നേതൃത്വത്തില്‍ പരിശോധന നടത്തും. ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീയും ഐസിഡിഎസും സംയുക്തമായി യോഗം ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റേഷന്‍ കടകളില്‍ ജില്ല സപ്ലൈ ഓഫീസര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ പരിശോധനയുണ്ട്. ക്രമകേടുകള്‍ക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കുന്നു. 2026 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ ജില്ലയില്‍ 4.46 ലക്ഷം രൂപ ഈ ഇനത്തില്‍ പിഴ ഈടാക്കി.
ഉന്നതികളിലെ റേഷന്‍ വിതരണം കൃത്യമായി നടക്കുന്നു. അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കി. മലപണ്ടാരം കുടുംബങ്ങള്‍ക്ക് അരി ഉള്‍പ്പെടെ 12 ഓളം പലവ്യഞ്ജന സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. അധ്യയന വര്‍ഷരാംഭത്തില്‍ സ്‌കൂളുകളില്‍ കുടിവെള്ളം പരിശോധന നടത്തിയിരുന്നു. സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. 2026 ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള പൊതുവിപണി പരിശോധന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എഡിഎം ആര്‍ രാജലക്ഷ്മി അധ്യക്ഷയായി. ജില്ല സപ്ലൈ ഓഫീസര്‍ ആര്‍ രാജീവ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: 

കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലാതല അവലോകന യോഗം

 

date