സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ നടത്തി വന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു
എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന നിരാഹാര സമരം പിൻവലിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി നോട്ടിഫിക്കേഷൻ വിളിക്കുന്നത് നിർത്തിവെയ്ക്കണമെന്ന റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യവും, റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്ന വേളയിൽ കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യവും അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി സമരക്കാർക്ക് ഉറപ്പ് നൽകി. HTV തസ്തികയിൽ പി.എസ്.സിക്കാരെ നിയമിക്കണമെന്നാവശ്യവും, തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്‌കൂളുകളിൽ അധ്യാപക വിദ്യാർഥി അനുപാതം 1:25 ആക്കണമെന്ന ആവശ്യങ്ങളിൽ കൂടുതൽ പഠനം നടത്താൻ 45 ദിവസത്തെ സമയം ആവശ്യമുണ്ടെന്നും സർക്കാർ സമരക്കാരെ അറിയിച്ചു. ഈ കാലയളവിൽ സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിശോധിച്ച് അനുകൂലമായവ അതികനം തന്നെ നടപ്പിലാക്കാമെന്ന മന്ത്രിയുടെ നിർദ്ദേശം സമരക്കാർ അംഗീകരിക്കുകയായിരുന്നു. തുടർന്ന് നിരാഹാരം അനുഷ്ഠിച്ച് വന്ന വളർമതിക്ക് മന്ത്രി എൻ ഷംസുദ്ദീൻ കുടിനീര് നൽകി നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു. പൊതു വിദ്യാഭ്യാസ സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ഡിജിഇ സ്‌നേഹിൽ കുമാർ, പ്രൈവറ്റ് സെക്രട്ടറി നിസാർ എച്ച്. ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
പി.എൻ.എക്‌സ്. 3186/2026
- Log in to post comments