അന്താരാഷ്ട്ര നേട്ടങ്ങൾ കൈവരിച്ച കായിക താരങ്ങൾക്ക് കേരളത്തിന്റെ അംഗീകാരം
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് കേരളത്തിന്റെ അംഗീകാരം. ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കർ മുരളിക്കും പാര അത്‌ലറ്റിക്‌സിൽ പുരുഷന്മാരുടെ 100 മീറ്ററിൽ വെള്ളി നേടിയ മുഹമ്മദ് ബാസിലിനും 20 ലക്ഷം രൂപ വീതം പാരിതോഷികം നൽകാൻ വ്യാഴാഴ്ച ചേർന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചു. 12 വയസ്സിൽ താഴെയുള്ളവരുടെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായ ദിവി ബിജേഷിനും അണ്ടർ 23 ഏഷ്യൻ ഗെയിംസ് മിക്‌സഡ് റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്ന സാന്ദ്ര മോൾ സാബുവിനും 20 ലക്ഷം രൂപ വീതം സമ്മാനിക്കുമെന്ന് കായിക യുവജനകാര്യ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ നീന്തലിൽ ഫൈനലിസ്റ്റായ സാജൻ പ്രകാശ്, 4x400 മിക്‌സഡ് റിലേയിൽ ഫൈനലിസ്റ്റായ അൻസ ബാബു എന്നിവർക്ക് 5 ലക്ഷം രൂപ വീതവും ശ്രീശങ്കർ മുരളിയുടെയും മുഹമ്മദ് ബാസിലിന്റെയും പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും പാരിതോഷികം നൽകും. 10 ലക്ഷം രൂപയാണ് 2022 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ മലയാളി താരം ശ്രീശങ്കർ ന് നൽകിയത്. കോമൺവെൽത്ത് ഫൈനലിൽ എത്തിയവർക്കും നിലവിലുള്ള മാനദണ്ഡപ്രകാരം സ്വർണ മെഡൽ ജേതാക്കൾക്കുള്ള 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലെ മാനദണ്ഡപ്രകാരം സ്വർണ മെഡൽ ജേതാക്കൾക്ക് 5 ലക്ഷം രൂപയും വെള്ളി മെഡൽ ജേതാക്കൾക്ക് 3 ലക്ഷവും വെങ്കല മെഡൽ ജേതാക്കൾക്ക് 1 ലക്ഷം രൂപയുമാണ് പാരിതോഷികമായി നൽകാനാവുക. ഈ തുക അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുക വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.
അമിത രാഷ്ട്രീയവത്കരണം ഒഴിവാക്കി കായിക മേഖലയെ കായിക സൗഹൃദമാക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. വിവിധ ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നേടിയ കായിക താരങ്ങൾക്ക് 2019 മുതൽക്കുള്ള പാരിതോഷികം കുടിശ്ശികയാണ്. മുൻ സർക്കാരിന്റെ കാലഘട്ടത്തിലുള്ള കുടിശ്ശിക തീർക്കാനുള്ള തീവ്ര യത്‌നത്തിലാണ് സർക്കാർ. ഇതിനായി ആദ്യ ഘട്ടമെന്ന നിലയിൽ 1.5 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കിയുള്ള തുക ഏതാനും മാസങ്ങൾക്കകം നൽകാനുള്ള നടപടി ക്രമങ്ങൾ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പി.എൻ.എക്‌സ്. 3209/2026
- Log in to post comments