Skip to main content

ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ടത്തിലേക്ക്; ഗ്രാമങ്ങളിലേക്ക്  പദ്ധതി വ്യാപിപ്പിക്കും: മന്ത്രി രമേശ് ചെന്നിത്തല

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ രണ്ടാംഘട്ടം സെപ്റ്റംബർ 28ന് ആരംഭിക്കുമെന്ന് ആഭ്യന്തര വകുപ്പ്  മന്ത്രി രമേശ് ചെന്നിത്തല. രണ്ടാംഘട്ടത്തിൽ പദ്ധതി ഗ്രാമങ്ങളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ ഓപ്പറേഷൻ തൂഫാൻ കൂടുതൽ ജനകീയമാക്കി മാറ്റും. ലഹരി മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജനപിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'തൂഫാൻ സ്‌ട്രൈക്ക്', 'തൂഫാൻ എഡ്യൂക്കേറ്റ്', 'തൂഫാൻ കെയർ' എന്നിങ്ങനെ മൂന്ന് തലങ്ങളിലാണ് പദ്ധതി പ്രവർത്തിക്കുന്നത്. പദ്ധതിയുടെ ആദ്യ 100 ദിവസത്തെ പ്രവർത്തനങ്ങൾ വിജയകരമായിരുന്നുവെന്നും സ്ത്രീകളിൽ നിന്നും അമ്മമാരിൽ നിന്നും വലിയ പ്രശംസ ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

ലഹരിക്കടത്ത് തടയുന്നതിനായി അയൽ സംസ്ഥാനങ്ങളുമായും കേന്ദ്ര ഏജൻസികളുമായും സഹകരിച്ച് സംയുക്ത പ്രവർത്തനങ്ങൾ ശക്തമാക്കും. അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി ജി പിമാരുമായും കസ്റ്റംസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുമായും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരുമായി സഹകരിച്ച് രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ദീർഘകാല പ്രവർത്തനങ്ങളിൽ കേരള പോലീസ് മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്വർണക്കവർച്ച കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷിക്കുന്നതെന്നും കുറ്റക്കാരായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. പോലീസ് അന്വേഷണങ്ങളിൽ സുതാര്യതയും നിയമവാഴ്ചയും ഉറപ്പാക്കുമെന്നും ക്രമസമാധാന പാലനത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ലീല കോവളം ഹോട്ടലിൽ ഇന്ത്യ ടുഡെ സംഘടിപ്പിച്ച റൗണ്ട് ടേബിൾ കോൺക്ലേവിൽ 'പുതിയ സർക്കാർ പുതിയ കേരളം' സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പി.എൻ.എക്‌സ്. 3823/2026

date