Skip to main content

പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനായി രണ്ടര വര്‍ഷത്തിനിടെ ജില്ലയില്‍ 51.26 കോടി രൂപ ചിലവഴിച്ചു

ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനായി ഈ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇതുവരെ 51.26 കോടി രൂപ ചിലവഴിച്ചതായി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍  പി.ടി. അനന്തകൃഷ്ണന്‍ പറഞ്ഞു. ജില്ലയുടെ ചരിത്രത്തിലാദ്യമായാണ് ചുരുങ്ങിയ കാലയളവില്‍ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വികസനത്തിന് ഇത്രയും തുക ചിലവഴിക്കുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ വികസനത്തിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികള്‍ക്ക് വേണ്ടിയാണ് ഫണ്ടുകളനുവദിച്ചത്. പ്രീ മെട്രിക് വിദ്യാഭ്യാസം മുതല്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസം വരെയുള്ള പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി പതിനെട്ടോളം പഠന സഹായ പദ്ധതികളാണ് നിലവിലുള്ളത്. ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളെ ഉള്‍പ്പെടുത്തി വിവിധ പദ്ധതികളിലൂടെ സൗജന്യചികിത്സ ലഭ്യമാക്കുന്നുണ്ട്. സാമൂഹിക  സാമ്പത്തിക ഉന്നമനത്തിനായി പ്രാക്തന വര്‍ഗ പാക്കേജ്, ഭക്ഷ്യ സഹായ പരിപാടി, കൈത്താങ്ങ് പദ്ധതി, അംബേദ്കര്‍ വികസന പദ്ധതി, ആദിവാസി പുനരധിവാസ വികസന മിഷന്‍, ക്രിട്ടിക്കല്‍ ഗ്യാപ്പ് ഫില്ലിങ് സ്‌കീം എന്നിങ്ങനെ ഇരുപതോളം പ്രത്യേക വികസന പദ്ധതികളും നടപ്പാക്കുന്നുണ്ട്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 18.12 കോടി രൂപയും, 17-18 വര്‍ഷത്തില്‍ 18.95 കോടിയും, 18-19 വര്‍ഷത്തില്‍ ജനുവരി വരെ 14.17 കോടി രൂപയുമാണ് വിവിധ പദ്ധതികള്‍ക്ക് വേണ്ടി അനുവദിച്ചത്. 

date