Skip to main content

ജില്ലയുടെ സംസ്‌കാരത്തെ പുതുതലമുറ മനസിലാക്കണം-  മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

 

ജില്ലയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തിരുശേഷിപ്പുകളേയും ഐതിഹ്യങ്ങളേയും കുറിച്ച് പുതുതലമുറ മനസിലാക്കണമെന്ന് പുരാവസ്തുവകുപ്പ് മന്ത്രി രാമന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജില്ലാ പൈതൃക മ്യൂസിയം കോന്നി ആനത്താവളത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതലമുറ ചരിത്രപുരാവസ്തുമേഖലയെക്കുറിച്ച് അറിയാന്‍ താത്പര്യം കാണിക്കുന്നത് പ്രതീക്ഷയും പ്രത്യാശയുമാണ് നല്‍കുന്നത്. പ്രദേശത്തിന്റെ സാംസ്‌കാരികത വിളിച്ചോതുന്നതാകണം പൈതൃകമ്യൂസിയം. അല്ലാതെ അത് വെറുമൊരു ഗോഡൗണാകരുതെന്നും ഇവയിലൂടെ ചരിത്രത്തിലേക്കുള്ള സഞ്ചാരബോധമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം, എറണാകുളം , പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിലാണ് ആദ്യഘട്ട മ്യൂസിയങ്ങള്‍ സ്ഥാപിക്കുകയെന്നും മന്ത്രി പറഞ്ഞു.  

സര്‍ക്കാരിന്റെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരളം മ്യൂസിയത്തെയാണ് മ്യൂസിയം സജ്ജീകരണചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. കേരളം മ്യൂസിയത്തിന്റെ നേതൃത്വത്തില്‍ പന്തളം എന്‍.എസ്.എസ് കോളേജിലെ ചരിത്രവിഭാഗം വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും സഹകരണത്തോടെ ജില്ലയിലുടനീളം പൈതൃക സര്‍വേ സംഘടിപ്പിക്കുകയും പ്രദര്‍ശനവസ്തുക്കള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന പുരാവസ്തുവകുപ്പ്, കേരളം മ്യൂസിയം, പന്തളം എന്‍എസ്എസ് കോളജ് ചരിത്രവിഭാഗം എന്നിവയുടെ സഹകരണത്തോടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ സര്‍വെയില്‍ ശേഖരിച്ച പുരാവസ്തുക്കള്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റുവാങ്ങി. സംസ്ഥാന പുരാവസ്തുവകുപ്പ് തയാറാക്കിയ ലഘുപത്രിക മന്ത്രി അടൂര്‍ പ്രകാശ് എംഎല്‍എയ്ക്ക് കൈമാറി. പൈതൃക ശേഷിപ്പ് സമാഹരണത്തില്‍ പങ്കെടുത്തവരെ മന്ത്രി ആദരിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് ശേഖരിച്ച പുരാവസ്തുക്കളുടെ എക്സിബിഷനും നടത്തി. പന്തളം എന്‍എസ്എസ് കോളജ് ചരിത്രവിഭാഗം മേധാവി ഡോ.ലേഖാപിള്ള പൈതൃക പര്യവേഷണം വിവരണം നടത്തി. 

അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ,  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എലിസബത്ത് അബു, തദ്ദേശഭരണ ഭാരവാഹികളായ ലീലാരാജന്‍, ആറന്മുള വാസ്തുവിദ്യാ ഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റ്റി.കെ.കരുണദാസ്, ഡിഎഫ്ഒ കെ.എന്‍.ശ്യാംമോഹന്‍ലാല്‍, രാഷ്ട്രീയകക്ഷി 

നേതാക്കളായ പി.കെ.ഉദയഭാനു, എ.പി ജയന്‍, മുണ്ടയ്ക്കല്‍ ശ്രീകുമാര്‍, പുരാവസ്തുവകുപ്പ് ക്യൂറേറ്റര്‍ ആര്‍.രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                   (പിഎന്‍പി 581/19)

date