Skip to main content

വേനല്‍ക്കാലം: വഴിയോര ജ്യൂസുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം

 

വേനല്‍ കടുത്തതോടെ ജ്യൂസുകടകള്‍ വഴിയോരങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ജ്യൂസുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ശ്രീകല അറിയിച്ചു. 20 ലിറ്റര്‍ വാട്ടര്‍ ബോട്ടിലില്‍ പലപ്പോഴും ടാപ്പില്‍ നിന്നും മറ്റും വെള്ളം നിറച്ച് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാത്രമല്ല ബോട്ടിലിലെ ലേബലോ നിര്‍മാണ തീയതിയോ പലരും ശ്രദ്ധിക്കാറുമില്ല. ബിഐഎസ് ചിഹ്നമുള്ള കുപ്പിയിലെ വെള്ളം മാത്രമേ ജ്യൂസ് നിര്‍മിക്കാന്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. നിയമാനുസൃതമുള്ള എഫ്എസ്എസ്എഐ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ജ്യൂസ് വില്‍പ്പന നടത്താന്‍ അനുമതിയുള്ളൂ. കുലുക്കിസര്‍ബത്തുകളില്‍ ചേര്‍ക്കുന്ന ചേരുവകള്‍ ശുദ്ധമല്ലെങ്കില്‍ ബാക്ടീരിയ ബാധയുണ്ടാകാം. വയറിളക്കം, ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. കരിമ്പിന്‍ ജ്യൂസ് വില്‍പ്പന നടത്തുന്നവര്‍ കരിമ്പ് കഴുകാതെ തൊലികളഞ്ഞ് ജ്യൂസ് ഉണ്ടാക്കുന്നതായി കാണുന്നു. ഇതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാണ്. ജ്യൂസ് നിര്‍മിക്കുന്നവര്‍ കൈയുറകള്‍ ധരിക്കേണ്ടതാണ്. ജ്യൂസിന് അഴുകിയ പഴവര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിക്കുന്ന പഴവര്‍ഗങ്ങള്‍ കഴുകിയ ശേഷം തൊലികളഞ്ഞ് ഉപയോഗിക്കണം. ഫ്രഷ് ജ്യൂസിനൊപ്പും കൃതൃമ നിറങ്ങള്‍ ഉപയോഗിക്കരുത്. തെര്‍മോകോള്‍ കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കരുത്. നേരത്തേ തയാറാക്കി വച്ച ജ്യൂസുകളും വില്‍പ്പന നടത്തരുത്. സര്‍ബത്ത്, ഷേക്ക് എന്നിവയില്‍ ഉപയോഗിക്കുന്ന എസന്‍സ്, സിറപ് തുടങ്ങി എല്ലാ ചേരുവകളുടെയും ബില്‍ സൂക്ഷിക്കേണ്ടതും നിയമാനുസരണമുള്ള ലേബല്‍ ഉണ്ടായിരിക്കേണ്ടതുമാണ്. എഫ്എസ്എസ്എഐ രജിസ്‌ട്രേഷന്‍ നമ്പര്‍ കടകളില്‍ പ്രദര്‍ശിപ്പിക്കണം. ജ്യൂസ് വില്‍പ്പനയുമായി ബന്ധപ്പെട്ട പരാതികള്‍ 8943346183, 9447272732, ടോള്‍ ഫ്രീ-1800 425 1125 എന്നീ നമ്പരുകളില്‍ അറിയിക്കണം.

                                                               (പിഎന്‍പി 612/19)

date