Skip to main content

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന് 27 ലക്ഷം രൂപയുടെ മിച്ച ബഡ്ജറ്റ്

 

              പന്തളം തെക്കേക്കര ഗ്രാമപഞ്ചാത്തിന്റെ 2019-20 വര്‍ഷത്തേക്ക് 27.86 ലക്ഷം രൂപയുടെ മിച്ച ബഡ്ജറ്റ് അവതരിപ്പിച്ചു. 14-ാം പഞ്ചവത്സര കാലയളവില്‍ പാര്‍പ്പിടം, കാര്‍ഷിക മേഖല, പൊതുവിദ്യാഭ്യാസം, തെരുവ് വിളക്കുകളുടെ പരിപാലനം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, സ്വയം തൊഴില്‍ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കല്‍, മാലിന്യപ്രശ്‌നം പരിഹരിക്കല്‍ എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയുള്ള ബഡ്ജറ്റാണ് പ്രസിഡന്റ് ജയന്തികുമാരിയുടെ അധ്യക്ഷതയില്‍ വൈസ്പ്രസിഡന്റ് ബിന്ദു.എസ് പിളള  അവതരിപ്പിച്ചത്.  1.84 കോടി രൂപ പ്രാരംഭബാക്കിയും 1.90 കോടി രൂപ വരവും 2.06 കോടി രൂപ ചെലവും 27.86 ലക്ഷം രൂപ മിച്ചവും ബഡ്ജറ്റില്‍ പ്രതീക്ഷിക്കുന്നു.

          ആരോഗ്യമേഖലയില്‍ സേവന നിലവാരം, അടിസ്ഥാന സൗകര്യം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് ബഡ്ജറ്റ് ശ്രദ്ധിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനത്തിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്്.

         കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ശുചിത്വവും മാലിന്യ സംസ്‌കരണ ത്തിനുമായി ക്ലീന്‍കേരള മിഷന്‍, ശുചിത്വ മിഷന്‍ തുടങ്ങിയവയുടെ സഹായത്തോടെ പദ്ധതി നടത്തുന്നതിനായി തുക വകയിരുത്തി.

         ഗ്രാമപഞ്ചായത്തിലെ കായിക, കലാ സമിതികളെ  പ്രോത്സാഹിപ്പിക്കുന്നതിന്  കായികം, കല, സംസ്‌കാരം, യുവജനക്ഷേമം എന്നിവയ്ക്കും വനിതാ ശിശുക്ഷേമത്തിനും തുക വകയിരുത്തിയിട്ടുണ്ട്. കുടുംബശ്രീയുമായി ചേര്‍ന്ന് സംരഭങ്ങള്‍ നടത്തുന്നതിനും ബഡ്ജറ്റ് ലക്ഷ്യവെയ്ക്കുന്നു. പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

         മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം അഞ്ച് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍  ഈ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചു.

        കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമാക്കി നെല്‍കൃഷി പ്രൊത്സാഹിപ്പിക്കുന്നതിന് മൂന്ന് ലക്ഷം രൂപയും വിഷരഹിത പച്ചക്കറി കൃഷിക്കായി ഒരു ലക്ഷം രൂപയും സമഗ്ര കേരള വികസനത്തിനായി രണ്ട് ലക്ഷം രൂപയും സമഗ്രപുരയിടകൃഷിയുടെ  ഭാഗമായി ഇഞ്ചി, കുരുമുളക് കൃഷി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് രണ്ട് ലക്ഷം രൂപയും, വാഴകൃഷിക്ക് രണ്ട് ലക്ഷം രൂപയും  വകയിരുത്തിയിട്ടുണ്ട്. കൂടാതെ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിന് പ്രോത്സാഹനനമായി  1.5 ലക്ഷം രൂപയും കുണ്‍ കൃഷിക്ക് 1.5 ലക്ഷം രൂപയും ഔഷധകൃഷിക്ക്  50000 രൂപയും പ്രത്യേക വികസനമായി ഉള്‍കൊള്ളിച്ചിട്ടുണ്ട്.

       ഗ്രാമീണ കാര്‍ഷിക മേഖലയില്‍ മൃഗസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും ക്ഷീരോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.                    (പിഎന്‍പി 746/19)

date