സംസ്ഥാനത്ത് അഴിമതി രഹിത സംവിധാനങ്ങൾ നടപ്പിലാക്കാനായി : ശ്രീമതി ടീച്ചർ എം.പി
അഴിമതി രഹിതമായ സർക്കാർ സംവിധാനങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന മന്ത്രിസഭക്ക് കഴിഞ്ഞതായി പി കെ ശ്രീമതി ടീച്ചർ എം പി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ആയിരം ദിനാഘോഷത്തിന്റെ സമാപന സമ്മേളനം കണ്ണൂർ ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി
സാധാരണക്കാരുടെ കണ്ണീരൊപ്പാൻ ഈ സർക്കാർ നടപ്പിലാക്കിയത് വിവിധങ്ങളായ പദ്ധതികളാണ്.
പട്ടിണിയില്ലാത്ത നാടായി നമ്മുടെ സംസ്ഥാനം മാറി. വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരം പുലർത്തുന്നതിനോടൊപ്പം നമ്മുടെ പൊതുവിദ്യാലയങ്ങൾ ആധുനികവൽക്കരിച്ചു.
സ്മാർട്ട് ക്ലാസ് റൂം, അടിസ്ഥാന സൗകര്യം, മികച്ച പഠനോപകരണങ്ങൾ തുടങ്ങിയവ ഒരുക്കി. സ്പോർട്സ് സ്കൂളുകൾക്കും കായിക മേഖലക്കും മികച്ച പരിഗണന നൽകി. ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡൽ ജേതാക്കളായ കായിക താരങ്ങൾക്ക് ജോലി നൽകി. ലൈഫ് പദ്ധതിയിൽ കിടപ്പാടമില്ലാത്തവർക്ക് വീട് ഒരുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. സർക്കാർ അഞ്ച് വർഷം തികക്കുമ്പോഴേക്കും സംസ്ഥാനത്തെ ഭവനരഹിതരായ മുഴുവൻ ആളുകൾക്കും വീടും ഫ്ലാറ്റും നിർമ്മിച്ച് നൽകുമെന്നും എം പി പറഞ്ഞു. നടക്കില്ല എന്ന് പറഞ്ഞ് എഴുതി തള്ളിയ പല പദ്ധതികളും ഈ സർക്കാർ ദ്രുതഗതിയിൽ നടപ്പിലാക്കി. ടൂറിസം മേഖലയിൽ പ്രാവർത്തികമാക്കിയ വികസന പ്രവർത്തനങ്ങൾ കേരളത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റി. ഇത് കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് പതിൻമടങ്ങ് വർധിപ്പിച്ചു. പൊതുമരാമത്ത് പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ നടത്തിയ സർക്കാറാണിത്. നവീകരിച്ച റോഡുകൾ നിരവധിയാണ്. നവീന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള നിർമ്മാണം റോഡുകളുടെ ഗുണമേന്മ ഏറെ വർധിപ്പിച്ചെന്നും അവർ പറഞ്ഞു
വീട് നഷ്ടപ്പെട്ടവർക്ക് മുന്ന് മാസം കൊണ്ട് പുതിയ വീടുകൾ നിർമ്മിച്ചു നൽകാൻ കഴിയുക എന്നത് ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണ്. കഴിഞ്ഞ 1000 ദിവസത്തിനുള്ളിൽ നിശ്ചയ ദാർഢ്യത്തോടെയുള്ള പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്. ഗെയിൽ പദ്ധതി, തലശ്ശേരി-മാഹി ബൈപ്പാസ് തുടങ്ങിയ പദ്ധതികൾ പൂർത്തികരണത്തിന്റെ പാതയിലാണ്. നിശ്ചയിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള തീരുമാനങ്ങൾ സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. കേരളത്തിലെ അശരണരും പാവപ്പെട്ടവരുമായ ആളുകൾക്ക്, വിധവകൾ, ഭിന്നശേഷിക്കാർ, ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്നവർക്ക് വിവിധങ്ങളായ സഹായ പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നു. മൂന്നരക്കോടി ജനങ്ങളിൽ അമ്പത് ലക്ഷം പേർക്ക് 1200 രൂപ വീതം പ്രതിമാസ ക്ഷേമ പെൻഷൻ നൽകി വരുന്നത് കേരളത്തിൽ മാത്രമാണ്.
കായിക മേഖലയിൽ മികവ് കാട്ടിയ 451 പേർക്ക് ജോലി കൊടുക്കാൻ സർക്കാരിന് സാധിച്ചു. സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന തരത്തിൽ സർക്കാർ ആശുപത്രികൾ മാറുന്നു. ജില്ലയിൽ ടൂറിസം രംഗത്ത് മാത്രം 134 കോടി രൂപയുടെ പദ്ധതികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ശ്രീമതി ടീച്ചർ പറഞ്ഞു. മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു.
- Log in to post comments