കാക്കാഴം പാലത്തിനു താഴെയുള്ള കയ്യേറ്റം ഒഴിപ്പിക്കണം: മന്ത്രി ജി .സുധാകരൻ
അമ്പലപ്പുഴ : കാക്കാഴം പാലത്തിനു താഴെയുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് അവിടെ പോലീസിന്റെ വിവിധ വകുപ്പ് ഓഫീസുകൾ പണിയണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി .സുധാകരൻ. കാക്കാഴം മേൽ പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് നിരീക്ഷണ ക്യാമറകളുടെയും ഹൈവേ ആക്ഷൻ ഫോഴ്‌സിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലങ്ങൾക്ക് മാത്രമല്ല പാലത്തിന്റെ അടിഭാഗത്തും വികസനം ഉണ്ടാകണം.
അമ്പലപ്പുഴയിൽ നാലുവരി പാത നിർമിക്കാനുള്ള കരാറുകൾ നടത്തിക്കഴിഞ്ഞു. അപകടങ്ങളുടെ കാര്യത്തിൽ കാക്കാഴം മേൽപാലം എന്നും മുൻപന്തിയിലാണ്. നാലു വരി പാതയുടെ വരവും ക്യാമറയുടെ സംരക്ഷണവും അപകടങ്ങളുടെ എണ്ണം കുറയ്ക്കും.
28 ലക്ഷം രൂപ ചെലവിൽ കേരളാ റോഡ് സേഫ്റ്റി അതോറിറ്റിയാണ് പാലത്തിൽ 11 ആധുനിക ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. മേൽപ്പാലത്തിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്ന സൂചന നൽകി നിരവധി ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഗതാഗത ലംഘനം ക്യാമറയിൽ പതിഞ്ഞാൽ പിഴയീടാക്കാനായി നോട്ടീസ് നൽകുമെന്ന് അമ്പലപ്പുഴ പോലീസ് അറിയിച്ചു.
ജില്ലാ കളക്ടർ എസ് സുഹാസ് അധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, ജില്ലാ പോലീസ് മേധാവി കെ. എം ടോമി, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി .വേണു ലാൽ, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എ .ഹഫ്‌സത്, ആർ .ടി .ഓഫീസർ. ഷിബു ഇട്ടി, അമ്പലപ്പുഴ ഇൻസ്പെക്ടർ ബിജു. ബി .നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ എ .ആർ കണ്ണൻ എന്നിവർ സംസാരിച്ചു.
- Log in to post comments