Skip to main content

ക്ഷയരോഗം എങ്ങനെ തിരിച്ചറിയാം?

വിട്ടുമാറാതെയുള്ള ചുമയാണ് ക്ഷയരോഗത്തിന്റെ ആദ്യ ലക്ഷണം. ചുമ ചികിത്സിക്കേണ്ട രോഗലക്ഷണമായി അധികമാരും കാണാത്തതിനാല്‍ പലപ്പോഴും സ്വയം ചികിത്സിക്കുകയാണ് പതിവ്. സ്ഥിതി ഗുരുതരമാകുമ്പോഴാണ് പലരും ആശുപത്രികളില്‍ ചികിത്സ തേടുന്നത്. ചികിത്സ ആരംഭിച്ച് രോഗത്തിന് കുറച്ച് ശമനം വരുമ്പോഴേക്കും പലരും മരുന്ന് നിര്‍ത്തുകയും പിന്നീട് മരുന്നേല്‍ക്കാത്ത (എംഡിആര്‍) ക്ഷയരോഗികളായി മാറുകയും ചെയ്യുന്നു. ഇതിനാല്‍ ക്ഷയരോഗത്തിന്റെ ലക്ഷണം കണ്ടുതുടങ്ങുമ്പോള്‍ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് രോഗികളെ എത്തിക്കുകയും ഡോട്ട്‌സ് ചികിത്സയ്ക്ക് വിധേയമാക്കുകയും ചെയ്യുക അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആറുമാസം തുടര്‍ച്ചയായി മരുന്ന് കഴിക്കുക. 

 

ക്ഷയരോഗത്തെ നേരിടാന്‍ ജില്ലയും

 

ക്ഷയരോഗികള്‍ ഏറ്റവും കൂടതുതലുള്ള 22 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് 40ശതമാനം പേര്‍ ക്ഷയരോഗബാധിതര്‍ എന്നാണ് നിലവിലുള്ള കണക്കുകള്‍. കാസര്‍കോട് ജില്ലയില്‍ 2018 ലെ കണക്കുപ്രകാരം 737 പേര്‍ക്കാണ് ക്ഷയരോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഭൂരിഭാഗവും ഉദുമ ഗ്രാമപഞ്ചായത്തിലെ തീരദേശ മേഖലയിലാണ്. എന്നാല്‍ ജില്ലയില്‍ 2017 (788)നെ അപേക്ഷിച്ച് 2018 ല്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ കുറവുവന്നിട്ടുണ്ട്. എംഡിആര്‍ അതായത് മരുന്നേല്‍ക്കാത്ത ക്ഷയരോഗികളുടെ എണ്ണം ജില്ലയില്‍ 157ആണ്. ഇതില്‍ 31പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. വായുവിലൂടെ പകരുന്ന രോഗമായിട്ടും വേണ്ടത്ര ശ്രദ്ധിക്കാത്തതും കൃത്യമായി മരുന്നുകള്‍ കഴിക്കാത്തതുമാണ് പലപ്പോഴും രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം. എന്നാല്‍ സംസ്ഥാന ശരാശരിയെക്കാള്‍ വളരെ കുറവാണ് ജില്ലയിലെ ക്ഷയരോഗികളുടെ എണ്ണം. 

ജില്ലയില്‍ ക്ഷയരോഗികള്‍ക്കായി 16 അംഗീകൃത കഫ പരിശോധനാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ക്ഷയരോഗം വേഗതയിലും കൃത്യതയിലും കണ്ടെത്തുന്നതിനായി ജില്ലയില്‍ ടി ബി സെന്ററില്‍ സിബിഎന്‍എഎടി സംവിധാനവും ഒരുക്കിയിട്ടുണ്ട്. നേരിട്ടുള്ള നിരീക്ഷണത്തില്‍ ക്ഷയരോഗികളെ ചികിത്സിച്ച് ഭേദമാക്കുക എന്നതാണ് ആരോഗ്യ വകുപ്പിന്റെ നയം. ഇതിനായി ഗവ. ആശുപത്രികളെ കൂടാതെ സ്വകാര്യ ആശുപത്രികള്‍,കുടുംബക്ഷേമ കേന്ദ്രങ്ങള്‍, അംഗണ്‍വാടികള്‍ എന്നിവിടങ്ങളില്‍ ഡോട്ട്‌സ് ചികിത്സ ലഭ്യമാണ്. ഇതു തികച്ചും സൗജന്യമാണ്. കൂടാതെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ക്ഷയരോഗ ചികിത്സയില്‍ പരിശീലനവും നല്‍കിയിട്ടുണ്ട്. ഐ എം എയുടെ സഹകരണത്തോടെ സ്റ്റെപ്‌സ് എന്ന പദ്ധതിയും സ്വകാര്യ ആശുപത്രികളില്‍ ആരംഭിച്ചു കഴിഞ്ഞു. ചികിത്സാ കാലയളവില്‍ പോഷകാഹരത്തിനായി കേന്ദ്രസര്‍ക്കാര്‍ 500 രൂപയും കേരള സര്‍ക്കാര്‍ 1000രൂപയുമാണ് ക്ഷയരോഗികള്‍ക്കായി സാമ്പത്തിക സഹായമായി നല്‍കിവരുന്നത്. 2020ഓടെ ജില്ലയില്‍ നിന്നും പൂര്‍ണമായും ക്ഷയരോഗത്തെ നിര്‍മാര്‍ജനം ചെയ്യുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.

date