Skip to main content

ഒരാള്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു അശ്വമേധം; 1678 പേര്‍ക്ക് തുടര്‍പരിശോധനയ്ക്ക് നിര്‍ദേശം

 

 

കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് നടത്തുന്ന അശ്വമേധം പരിപാടിയില്‍ ജില്ലയില്‍ ഇന്നലെ വരെ 214013 വീടുകളിലെ 747055 പേരെ പരിശോധിച്ചു.  

രോഗലക്ഷണങ്ങള്‍ സംശയിക്കുന്ന 1678 പേര്‍ക്ക് തുടര്‍ പരിശോധനയ്ക്ക് വിധേയരാകാന്‍ നിര്‍ദേശം നല്‍കി. 

 

പരിപാടിയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പരിഗണിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനായ ഒരാള്‍ക്ക് കുഷ്ഠരോഗം സ്ഥിരീകരിച്ചു. ചങ്ങനാശേരി സ്വദേശിയായ 62കാരനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.

 

കാല്‍ വിരലുകള്‍ക്ക് വളവ്, കാലിന് മരവിപ്പ്, കഴുത്തില്‍ ചുവന്നു തടിച്ച പാടുകള്‍, കാല്‍ ഞരമ്പുകളില്‍ തടിപ്പ് തുടങ്ങിയവയായിരുന്നു ഇയാളില്‍ കണ്ടെത്തിയ ലക്ഷണങ്ങള്‍. ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആറു മാസം മുതല്‍ 12 മാസം വരെ ചികിത്സ വേണ്ടിവരും. ആദ്യ ഡോസ് മരുന്ന് കഴിക്കുമ്പോള്‍തന്നെ 90 ശതമാനം രോഗാണുക്കളും നശിക്കുന്നതിനാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരില്ല. 

 

   ഏപ്രില്‍ 29ന് തുടക്കം കുറിച്ച അശ്വമേധം പരിപാടി മെയ് 12ന് സമാപിക്കും. പരിപാടിയുടെ ഭാഗമായി മൊബൈല്‍ ബോധവത്കരണവും സഞ്ചരിക്കുന്ന എല്‍.ഇ.ഡി വാളും ജില്ലയില്‍ പര്യടനം നടത്തുന്നുണ്ട്.  

date