സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവ് : അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
രാത്രികളിലുണ്ടാകുന്ന ബോധക്ഷയത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് ചികിത്സാ പിഴവുണ്ടായെന്ന പരാതിയെക്കുറിച്ച് അനേ്വഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തൃശുർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസറും ചികിത്സാപ്പിഴവിനെ കുറിച്ച് അനേ്വഷിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. 30 ദിവസത്തിനകം അനേ്വഷണ റിപ്പോർട്ട് സമർപ്പിക്കണം. കേസ് അടുത്തമാസം തൃശൂരിലെ സിറ്റിങിൽ പരിഗണിക്കും.കണ്ണൂർ സ്വദേശി മുജീബ് റഹ്മാൻ നൽകിയ പരാതിയിലാണ് നടപടി.
തൃശൂർ ജൂബിലി മിഷൻ ആശുപത്രിക്കെതിരെയാണ് പരാതി. ഐ. സി.യു.വിൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് ചില കുത്തിവെയ്പ്പുകൾ നൽകി. ആശുപത്രിയിൽ നിന്നും വിട്ടയച്ച ശേഷം ശരീരത്തിൽ പാടുകൾ പ്രതൃക്ഷമായി. പാടുകൾക്ക് കാരണം അഞ്ചാംപനിയാണെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ അഞ്ചാംപനിയുടെ ലക്ഷണങ്ങൾ കാണാത്തതു കാരണം മറ്റൊരു ഡോക്ടറെ കാണിച്ചു. കുട്ടിക്കു നൽകിയ മരുന്നുകളുടെ പാർശ്വഫലമാണ് ശരീരത്തിലെ പാടുകളെന്ന് ഡോക്ടർ പറഞ്ഞു.
പ്രളയത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ആളാണ് കുട്ടിയുടെ പിതാവ്. ആശുപത്രിക്കെതിരെയുള്ള പരാതി സത്യമാണെങ്കിൽ അത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മികച്ച ചികിത്സ ഭരണഘടനാപരമായ അവകാശമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജിൽ നിന്നാണ് കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
സമഗ്ര ദുരന്തനിവാരണ പദ്ധതി: ശിൽപശാല നടത്തി
തൃശൂർ പൂരത്തിന്റെ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി പ്രത്യേക ദുരന്തനിവാരണ ശിൽപശാല നടത്തി. ജില്ലാഭരണകൂടത്തിന്റെയും പെട്രോളിയം ആന്റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ അഥവാ പെസോയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ പൂരാഘോഷത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട കരുതലുകൾ സംബന്ധിച്ച പെസോ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എസ്ക്പ്ലോസീവ് ഡോ. വേണുഗോപാൽ വിശദീകരിച്ചു. ഓൺസൈറ്റ്, ഓഫ്സൈറ്റ് ദുരന്ത നിവാരണ പദ്ധതികൾ, ചുമതലകൾ, ഉത്തരവാദിത്വങ്ങൾ എന്നിവ സംബന്ധിച്ച ഈ ദേവസ്വം ഭാരവാഹികൾ, ആഘോഷക്കമ്മറ്റി ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവയാണ് ശിൽപശാല സംഘടിപ്പിച്ചത്. ജില്ലാകളക്ടർ ടി വി അനുപമയുടെ സാന്നിധ്യത്തിലായിരുന്നു ശിൽപശാല. തുടർന്ന് ദുരന്തമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച ടേബിൾ ടോക് ചർച്ചയും നടന്നു.
കനത്ത സുരക്ഷാസംവിധാനങ്ങളാണ് പൂരത്തിന്റെ ഭാഗമായി ഒരുക്കുക. 3500 പോലീസ് ഉദ്യോഗസ്ഥർക്കാണ് സുരക്ഷാചുമതല. ഇക്കുറി സ്യൂട്ട്കെയ്സും ബാഗുകളുമായി ഭക്തരെ ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിടില്ല. സുരക്ഷാപരിശോധനകൾ കർശനമാക്കും. തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും അഞ്ച് വീതം സെക്ടറുകളായി തിരിച്ച് അഞ്ച് വീതം ഡിവൈഎസ്പിമാർക്ക് കീഴിൽ നൂറ് വീതം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഔട്ടർ ഏരിയയെ മൂന്ന് സെക്ടറുകളാക്കി തിരിച്ച് രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കും. ക്രമസമാധാനപാലനത്തിനായി നോർത്ത് സൗത്ത് എന്ന രീതിയിൽ തൃശൂർ നഗരത്തെ വിഭജിച്ച് രണ്ട് എസ് പിമാർക്ക് ചുമതല നൽകും. തെക്കോട്ടിറക്കം നിയന്ത്രിക്കാൻ 15 ഡിവൈഎസ്പിമാർക്ക് കീഴിൽ 1000 സിവിൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിന് പുറമെ 160 മഫ്ടി പോലീസ് ഉദ്യോഗസ്ഥരും കർമനിരതരായുണ്ടാകും. ആംബുലൻസ് സഞ്ചാരത്തിന് മുഴുവൻ റോഡ് സജ്ജമാക്കുമെന്നും സുരക്ഷാക്രമീകരണങ്ങൾ വിശദീകരിച്ച സിറ്റി എ സി പി വി കെ രാജു പറഞ്ഞു. വെടിക്കെട്ട് സമയത്ത് പാലിക്കേണ്ട 100 മീറ്റർ ദൂരപരിധി നിർദേശം എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ശിൽപശാലയിൽ അറിയിച്ചു.
പൂരത്തിന് ഫീൽഡ് ലെവൽ കൺട്രോൾ ടീമിനെ നിയോഗിച്ചാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്. വെടിക്കെട്ട് സമയം വടക്കുംനാഥൻ ശ്രീമൂലസ്ഥാനത്തിനു സമീപം ഫീൽഡ് ലെവൽ ടീമംഗങ്ങൾ സജ്ജമാകും. പൂരം കൺട്രോൾ റൂമിലേക്ക് മൂന്ന് ഷിഫ്റ്റായി ജീവനക്കാരെ നിയോഗിച്ചു കഴിഞ്ഞു. തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ ടീം ആണ് പൂരം കൺട്രോൾ റൂമിൽ സേവനം ചെയ്യുക. പൂരദിനത്തിൽ ഓൺകാൾ മൊബൈൽ മെഡിക്കൽ ടീമും സേവന സന്നദ്ധരായി രംഗത്തുണ്ടാകും. തൃശൂർ ജനറൽ ആശുപത്രിയിലും പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും. ഇലഞ്ഞിത്തറമേള സ്ഥലത്തും പ്രത്യേക മെഡിക്കൽ സംഘം കർമനിരതരാകുമെന്ന് ഡി എം ഒ ചുമതലയുള്ള ഡോ. ബിന്ദു തോമസ് അറിയിച്ചു. ആക്ടിന്റെ 10 ആംബുലൻസുകളും ഏർപ്പെടുത്തി കഴിഞ്ഞു.
പോലീസ് കൺട്രോൾ റൂം, കുറുപ്പം റോഡ്, മാരാർ റോഡ്, ബലറാം പമ്പ്, ധനലക്ഷ്മി ബാങ്ക്, ബിനി ടൂറിസ്റ്റ് ഹോം, ജില്ലാ ആശുപത്രി, ജോസ് തിയറ്റർ, പൂരം പ്രദർശന നഗരി, ഇലഞ്ഞിത്തറ മേളം നടക്കുന്ന ഇടം എന്നിങ്ങനെ പത്തിടത്തായി അഗ്നിസുരക്ഷാസേന അഗ്നിശമന സംവിധാനങ്ങൾ ഒരുക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി അറിയിച്ചു. പാലക്കാട് റീജിയണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് ജില്ലാ ഫയർ ഓഫീസർമാർ അഗ്നിസുരക്ഷാസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സ്റ്റേഷൻ ഓഫീസർക്കാണ് അഗ്നിസുരക്ഷാവാഹനങ്ങളുടെ ചുമതല. പുറമെ അഞ്ച് ആംബുലൻസുകളും സജ്ജമാകും.
വെടിക്കെട്ടിനുപയോഗിക്കേണ്ട രാസ സംയുക്തങ്ങളെപ്പറ്റിയും നിയമവശങ്ങളെപ്പറ്റിയും പെസോ ഡെപ്യൂട്ടി കൺട്രോളർ എസ് കന്തസ്വാമി സംസാരിച്ചു. ജില്ലാ കളക്ടർ ടി വി അനുപമ സ്വാഗതവും തിരുവമ്പാടി ദേവസ്വം സെക്രട്ടറി എം. മാധവൻകുട്ടി നന്ദിയും പറഞ്ഞു.
- Log in to post comments