Skip to main content
മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ മന്ത്രി എം.എം മണി സംസാരിക്കുന്നു.

മെയ് 11, 12  സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞം പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മുന്‍കരുതല്‍: മന്ത്രി എം എം മണി

 

മെയ് 11, 12 തീയതികളില്‍ ജില്ലയില്‍  സമ്പൂര്‍ണ്ണ ശുചീകരണ യജ്ഞത്തോടെ മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിനുള്ള കര്‍മ്മ പദ്ധതി ആരംഭിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. 'ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം' എന്ന മുദ്രാവാക്യത്തോടെ ആരോഗ്യ വകുപ്പും ശുചിത്വ മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും സംയുക്തമായി  മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏപ്രില്‍ 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ജില്ലാതലത്തില്‍ ചര്‍ച്ച ചെയ്യുക എന്നതായിരുന്നു യോഗത്തിന്റെ  പ്രധാന ലക്ഷ്യം. മെയ് 7ന് പഞ്ചായത്തുകളില്‍ വാര്‍ഡുതല യോഗങ്ങള്‍ വിളിച്ചുകൂട്ടി.  കര്‍മ്മ പദ്ധതി തയ്യാറാക്കാനും പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍, പ്രസിഡന്റുമാര്‍ എന്നിവരോട് യോഗം ആവശ്യപ്പെട്ടു.  മെയ് 11, 12 തീയതികളിലെ ശുചീകരണ യജ്ഞത്തില്‍ ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തം ഉണ്ടാകും. ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരിക്കും ശുചിത്വ യജ്ഞം. 

ഈ വര്‍ഷവും ശുദ്ധജല വിതരണം ശക്തമാക്കും. അതോടൊപ്പം കുളം, തോട്, നദി എന്നിവ വൃത്തിയാക്കി ഒഴുക്ക് സുഗമമാക്കും. ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനും ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച്  ഗ്രീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിനും   തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തി സൗകര്യമൊരുക്കും. മഴക്കാല ശുചീകരണത്തിനും പ്രതിരോധ പ്രവര്‍ത്തനത്തിനുമായി ശുചിത്വ യജ്ഞം പദ്ധതി നടപ്പിലാക്കുക, ആരോഗ്യ ജാഗ്രത തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ത്വരിതപ്പെടുത്തുക തുടങ്ങിയവയും 2016, 17, 18 വര്‍ഷങ്ങളിലെ മഴക്കാല രോഗങ്ങളുടെ വ്യാപനത്തില്‍ വന്ന വ്യത്യാസങ്ങളും ചര്‍ച്ച ചെയ്തു.  2018ല്‍ പ്രളയംമൂലം എലിപ്പനിയും ചിക്കന്‍പോക്‌സും വര്‍ദ്ധിച്ചിട്ടുണ്ട്. അതിനാല്‍ രോഗവ്യാപനം തടയുന്നതിന് മെയ്, ജൂണ്‍, ജൂലൈ  മാസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം.  

യോഗത്തില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ, എ.ഡി.എം അനില്‍ ഉമ്മന്‍, ഡി.എം.ഒ ഡോ. പ്രിയ എന്‍, ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി കുര്യാക്കോസ്, ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍മാര്‍, വിവിധ വകുപ്പ് നിര്‍വ്വഹണദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date