Skip to main content

പ്രകൃതിയോടു കൂട്ടുകൂടി ഒരു അവധി ദിനം

വീഡിയോ ഗെയിമും കമ്പ്യൂട്ടറും ടിവിയുമെല്ലാം ഒഴിവാക്കി വെള്ളാവൂര്‍ പഞ്ചായത്തിലെ കുട്ടികള്‍ ഇന്നലെ (മെയ് 14) പ്രകൃതിയോടു കൂട്ടുകൂടാനിറങ്ങി. സ്വന്തം കൈ കൊണ്ട് നിര്‍മിച്ച പ്ലാവില തൊപ്പിയും ഓലപീപ്പിയും ഓലപ്പന്തും കണ്ണാടിയുമൊക്കെ പ്രദര്‍ശിപ്പിച്ചപ്പോള്‍ എല്ലാവരുടെയും മുഖത്ത് പുഞ്ചിരിത്തിളക്കം. 

 

പ്ലാവിലക്കുമ്പിള്‍ മുതല്‍ കുട്ടയും വട്ടിയുംവരെ നിര്‍മിക്കുന്ന വിദ്യ അവര്‍ അതിവേഗം പഠിച്ചെടുത്തു. ഹരിത കേരളം മിഷന്‍, കുടുംബശ്രീ, ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍, കില എന്നിവയുടെ സഹകരണത്തോടെ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത് നടത്തിയ പെന്‍സില്‍ അവധിക്കാല ക്യാമ്പിലാണ്  പഴയ തലമുറകളുടെ അവധിക്കാല വിനോദങ്ങള്‍ പുനരവതരിപ്പിക്കപ്പെട്ടത്. പഞ്ചായത്ത് പരിസരത്തു നിന്നും ശേഖരിച്ച ചകിരിനാര്, പ്ലാവില, തെങ്ങോല എന്നിവ ഉപയോഗിച്ചാണ് കളിപ്പാട്ടങ്ങളും ഉപകരണങ്ങളും നിര്‍മിച്ചത്. 

 

പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും പ്രകൃതിക്കും മനുഷ്യനും ഉയര്‍ത്തുന്ന ഭീഷണികളെക്കുറിച്ച് മനസിലാക്കി പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കുമെന്നും പ്രകൃതിയിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയില്ലെന്നും കടയിലേക്കു പോകുമ്പോള്‍ ക്യാരി ബാഗുകള്‍ കൈവശം കരുതുമെന്നും കുട്ടികള്‍ തീരുമാനമെടുത്തു. വായുവും വെള്ളവും മണ്ണും മലിനമാക്കുന്നവര്‍ക്കെതിരെ കൈകോര്‍ക്കാനായി പ്രതിജ്ഞയെടുത്താണ് അവര്‍ വീടുകളിലേക്ക് മടങ്ങിയത്. 

 

നാലു ഗ്രൂപ്പായി തിരിഞ്ഞ് കുട്ടികള്‍ മണിമലയാറിന്റെ തീരപ്രദേശങ്ങളില്‍ പരിസര നടത്തത്തില്‍ പങ്കാളികളായി.  ഇവിടെ കണ്ടെത്തിയ ജൈവ - അജൈവ മാലിന്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് ഇവര്‍ നിവേദനം നല്‍കും.

 

ആരോഗ്യരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം എന്ന ലക്ഷ്യത്തോടെ നടത്തിയ ക്യാമ്പില്‍ 13 വാര്‍ഡുകളിലെ 46 കുട്ടികള്‍ പങ്കെടുത്തു. പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.  ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ ക്യാമ്പ് നടത്തും. 

date