Skip to main content

മാലിന്യസംസ്‌കരണം: കൊടുങ്ങല്ലൂരിൽ  ആഗസ്റ്റ് മുതൽ വിപുലമായ പദ്ധതി

കൊടുങ്ങല്ലൂർ നഗരസഭയിലെ മാലിന്യപ്രശ്‌നത്തിന് വിപുലമായ പദ്ധതി. ആഗസ്റ്റ് ആദ്യവാരം മുതൽ പദ്ധതി നടപ്പിലാക്കും. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് മാലിന്യപരിപാലന നിയമാവലിക്കും രൂപം നൽകി. നഗരസഭാ പ്രദേശത്തെ പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ശാസ്ത്രീയമായി ജൈവ-അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനും ചെയർമാൻ കെ. ആർ. ജൈത്രന്റെ അദ്ധ്യക്ഷതയിൽ അടിയന്തിരമായി ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും ഹരിത കർമ്മ സേനാംഗങ്ങൾ നേരിട്ടു പോയി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ശേഖരിക്കും. കൂടാതെ പുനരുപയോഗം ചെയ്യുവാൻ കഴിയുന്ന ലോഹ വസ്തുക്കൾ, പഴയ റബ്ബർ - പ്ലാസ്റ്റിക് സാധനങ്ങൾ, ചെരിപ്പ്, ബാഗ്, കുട, മരുന്ന് സ്ട്രിപ്പുകൾ, ടൂത്ത് പേസ്റ്റ് ട്യൂബുകൾ, ബൾബ് ഇലക്ട്രോണിക് മാലിന്യം എന്നിവ മറ്റ് ദിവസങ്ങളിൽ വീടുകളിൽ ചെന്ന് ഷെഡ്യൂൾ പ്രകാരം ശേഖരിക്കും. ഒരു വീട്ടിൽ നിന്ന് 50 രൂപയും വ്യാപാര സ്ഥാപനത്തിൽ നിന്ന് 100 രൂപയും യൂസർ ഫീയായി ഈടാക്കും. 5 കിലോ വരെ ഈ ഫീസ് മതിയാകും. കൂടുതലുള്ള ഓരോ കിലോ ഗ്രാമിനും വീടുകൾക്ക് 10 രൂപയും മറ്റുള്ളവർക്ക് 20 രൂപയും നൽകണം. ഇതിനായി നഗരസഭ തയ്യാറാക്കിയ മാലിന്യ പരിപാലന നിയമാവലി അനുസരിച്ച് നഗരസഭയിലെ എല്ലാ വീടുകളും ഇതിൽ നിർബന്ധമായും അംഗങ്ങളാകണം. അംഗങ്ങളാകുന്നവർക്ക് മാത്രമെ നഗരസഭയിൽ നിന്നും വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും നൽകുകയുള്ളു. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിന് വീടുകളിലേക്ക് കമ്പോസ്റ്റർ പോട്ടുകൾ വിതരണം ചെയ്യും. 1800 വിലയുള്ള പോട്ട് സബ്‌സിഡി കഴിച്ച് 180 രൂപയ്ക്ക് നൽകും. പൈപ്പ് കമ്പോസ്റ്റുകളും ബയോഗ്യാസ് പ്ലാന്റുകളും സൗജന്യ നിരക്കിൽ നഗരസഭ നൽകും. ഹരിത കർമ്മ സേനയക്ക് സോഷ്യോ ഇക്കണോമിക് യൂണിറ്റിന്റെ നേതൃത്വത്തിൽ ഈ മാസം19 ന് രണ്ട് കേന്ദ്രങ്ങളിലായി പരിശീലനം നൽകും. പിന്നീട് സേനാംഗങ്ങൾ ഗൃഹസന്ദർശനം നടത്തി നിർദ്ദേശങ്ങൾ നൽകും. 
പൊതുസ്ഥലങ്ങളിലും ജലസ്രോതസ്സുകളിലും മാലിന്യം ഇടുന്നവർക്കും പ്ലാസ്റ്റിക് കത്തിക്കുന്നവർക്കുമെതിരെ പിഴ ഉൾപ്പെടെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ചെയർമാൻ പറഞ്ഞു. കൂടാതെ വീടുകളിലെയും കടകളുടെയും മലിനജലം പൊതു കാനയിലേക്ക് ഒഴുക്കിവിടുന്നവർക്കെതിരെയും ശിക്ഷാ നടപടി യുണ്ടാകും. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാത്രി പെട്രോളിങ് ആരംഭിച്ചിട്ടുണ്ട്.
കൗൺസിലർമാരായ സി.കെ.രാമനാഥൻ, കെ എസ് കൈസാബ്, ഹണി പീതാംബരൻ, വി.ജി.ഉണ്ണികൃഷ്ണൻ, എം എസ്. വിനയകുമാർ, വി.എം.ജോണി, സി.സി. വിപിൻ ചന്ദ്രൻ, അഡ്വ. സി.പി.രമേശൻ, ടി.പി പ്രഭേഷ്, ശാലിനി വെങ്കിടേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

date