Skip to main content

സഹകരണ ബാങ്കിങ്ങ് മേഖല ആധുനിക സൗകര്യങ്ങള്‍ അനിവാര്യം                                                           :കടകംപള്ളി സുരേന്ദ്രന്‍

മത്സാരാധിഷ്ഠിത ബാങ്കിംഗ് രംഗത്ത് ആധുനിക സേവനങ്ങള്‍ നല്‍കുന്നതില്‍ വിമുഖത കാണിച്ചാല്‍ മേഖലയില്‍ നിന്നും പിന്‍തളളപ്പെടുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സഹകാരി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ബാങ്കിംഗ് ഇടപാടുകള്‍ കൂടുതലായി നടത്തുന്നത് യുവസമൂഹമാണ്. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് ബാങ്കിംഗ് പ്രവര്‍ത്തനങ്ങല്‍ നടക്കുന്ന കാലത്ത് ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്ന പ്രസ്ഥാനമായി ഉയരാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളില്‍ വലിയ സാധ്യതയായ പ്രവാസി നിക്ഷേപങ്ങള്‍ കൂടുതലായി സമാഹരിക്കാനും ബാങ്കുകള്‍ക്ക് കഴിയണം. സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന് വായ്പ നല്‍കുന്നത് മൂലം ബാങ്കുകള്‍ക്ക് ലാഭകരമായി മാറുന്ന സാഹചര്യമാണ് നിലവിലുളളത്. ന്യായമായ പലിശക്ക് വായ്പ നല്‍കാനും സഹകരണ സംഘങ്ങള്‍ക്ക് കനിയണം.
 
 കേരളബാങ്കിന്റെ രൂപീകരണ നടപടികള്‍ അവസാനഘട്ടത്തിലാണ്. പ്രാഥമിക ബാങ്കിന്റെ പ്രതിനിധികളാണ് കേരള ബാങ്കിന്റ് ഭരണസമിതിയും ഉണ്ടാകുക. അതിനാല്‍  സഹകരണ സ്വഭാവം നഷ്ടപ്പെടുന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. കാലാനുസൃതമായ സഹകരണ നയം രൂപീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതുപോലെ സഹകരണ നിയമ പരിഷ്‌ക്കാരത്തിന് ഒരു കമ്മീഷനും രൂപം നല്‍കിയിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളത്തില്‍ നിയമനിര്‍മ്മാണം നടത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.  ഭവന നിര്‍മ്മാണ രംഗത്തും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് കെയര്‍ഹോം പദ്ധതിയിലൂടെ സഹകരണ പ്രസ്ഥാനങ്ങള്‍ നടത്തിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 2140 വീടുകളാണ് പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി നിര്‍മ്മിച്ച് നല്‍കുന്നത്. 100 കോടി രൂപയാണ് ഇതിനായി സംഘങ്ങളുടെ പൊതു നന്‍മ ഫണ്ടില്‍ നിന്നും ചെലവഴിച്ചത്.വനിത സംഘങ്ങളെയും പട്ടികവര്‍ഗ്ഗ പട്ടിക ജാതി സംഗങ്ങളെയും പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യവും ഏറ്റെടുക്കേണ്ടത്. ഒരു വര്‍ഷത്തെ ലാഭവിഹിതം പൊതുനന്‍മ ഫണ്ടിലേക്ക് നല്‍കാന്‍ അംഗങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.കടശ്വാസ കമ്മീഷന്റെ അപേക്ഷ സമര്‍പ്പിക്കുന്നതിനുളള വായ്പ പരിധി ഉയര്‍ത്തിയത് കടം എഴുതി തളളിയെന്ന വ്യാഖ്യാനം വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് ശരിയല്ല. വിപണ സംഘങ്ങള്‍ക്ക് ബ്രന്റിംഗ് നല്‍കുന്നതിനുളള നടപടികളും സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു. 
ചടങ്ങില്‍ വയനാട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് പി.വി സഹദേവന്‍ അധ്യക്ഷത വഹിച്ചു. കല്‍പ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.സുരേഷ് ചന്ദ്രന്‍, കോട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.സുരേഷ് മാസ്റ്റര്‍, ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ പി.റഹീം,വിവിധ സഹകാരികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date