Skip to main content

ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകളില്‍ ഭക്ഷ്യ സുരക്ഷാ പദ്ധതിക്ക് തുടക്കമായി

 

മലയാളിയുടെ മാറിയ ഭക്ഷണ സംസ്‌കാരങ്ങള്‍ക്കിടയിലും നമ്മുടെ തനതായ ഭക്ഷണ രീതികള്‍ കാത്ത് സൂക്ഷിക്കേണ്ടത് അനിവാര്യമെന്ന് കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഏ.ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പോരൂര്‍, പെരുവളളൂര്‍, കീഴാറ്റൂര്‍, കുഴിമണ്ണ, എടക്കര, കാലടി, ഇരുമ്പിളിയം, ആലങ്കോട്, പുളിക്കല്‍, കല്‍പ്പകഞ്ചേരി, തെന്നല, കൂട്ടിലങ്ങാടി, ആനക്കയം, ഏ.ആര്‍. നഗര്‍, നിറമരുതൂര്‍, മേലാറ്റൂര്‍ പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.  

പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത പഞ്ചായത്തുകളിലെ സ്‌കൂള്‍, കോളജ്, ആശുപത്രികള്‍, ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ മെസ്സ്/കാന്റീന്‍ ജീവനക്കാര്‍, അങ്കണവാടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കച്ചവടക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്കായി ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.  ഭക്ഷണ നിര്‍മ്മാണ- വിതരണ- വില്‍പ്പന രംഗത്തുളള വ്യാപാരികള്‍, സ്‌കൂളുകള്‍, ആരാധനാലയങ്ങള്‍, തെരുവോരകച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ മേളകള്‍ നടത്തും. റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിതാഹാരത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി ഡോക്യുമെന്ററികളുടെ പ്രദര്‍ശനവും പ്രത്യേക പരിശീലനവും നല്‍കും. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബുകള്‍ ഉപയോഗിച്ചുളള കുടിവെളള പരിശോധന, കച്ചവട സ്ഥാപനങ്ങളിലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ പരിശോധന തുടങ്ങിയവയും പദ്ധതിയുടെ  ഭാഗമായി നടപ്പിലാക്കും. കര്‍ഷകര്‍ക്ക് ജൈവകൃഷി, കുട്ടികള്‍ക്കും, രക്ഷിതാക്കള്‍ക്കും സുരക്ഷിതാഹാരം തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരണവും സംഘടിപ്പിക്കും.
 

date