Skip to main content

കുന്നത്തുകാലും അമ്പൂരിയിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍  ഇനി കുടുംബാരോഗ്യകേന്ദ്രങ്ങള്‍

 

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പാറശാല നിയമസഭാമണ്ഡലത്തിലെ കുന്നത്തുകാലിലെയും അമ്പൂരിയിലേയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തി. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിലൂടെ ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെക്കാള്‍ പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യമേഖലയുടെ വികസനത്തിനായി നാലായിരം കോടി രൂപ  കിഫ്ബിയില്‍ നിന്നും ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ആകുന്നതോടെ ഉച്ചവരെ മാത്രം ഉണ്ടായിരുന്ന ഒ.പി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാകും.
മൂന്ന് ഡോക്ടര്‍മാരുടെ അധിക സേവനവും കൂടുതല്‍ സ്റ്റാഫ് നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍,  ലബോറട്ടറി സംവിധാനം  ഇ-ഹെല്‍ത്ത് സംവിധാനം എന്നിവയും ലഭ്യമാക്കും.

തിരക്ക് കുറയ്ക്കുവാന്‍ അധിക ഒ.പി കൗണ്ടറുകള്‍, അഡ്വാന്‍സ് ബുക്കിംഗ് കൗണ്ടര്‍, ആവശ്യമായ ഇരിപ്പിടം, കുടിവെള്ളം, ടോയിലെറ്റ് സൗകര്യം, സൈനേജുകള്‍,ഡിസ്പ്ലേ ബോര്‍ഡുകള്‍, ആരോഗ്യബോധവത്കരണ സംവിധാനങ്ങള്‍, രോഗീപരിചരണ സഹായികള്‍, രോഗിക്ക് സ്വകാര്യത ഉറപ്പുവരുത്തുന്ന പരിശോധനാമുറികള്‍, മാര്‍ഗരേഖ അടിസ്ഥാനമാക്കിയ ചികിത്സകള്‍, എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് ഓരോകുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ലഭിക്കുക.

കുന്നത്തുകാല്‍ ആയുര്‍വേദ ആശുപത്രിയില്‍ എം.എല്‍.എ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച യോഗസെന്റും മന്ത്രി നാടിന് സമര്‍പ്പിച്ചു. ചടങ്ങുകളില്‍  സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ സന്നിഹിതനായിരുന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

 (പി.ആര്‍.പി. 1359/2019)

date