ഏഴല്ലുരിന്റെ പട്ടയ സ്വപ്നങ്ങൾക്ക് ഏഴു നിറങ്ങൾ
മുന്നൂറിലേറെ കുടുംബങ്ങളുടെ നാലര പതിറ്റാണ്ടിലേറെയായുള്ള കാത്തിരിപ്പിനും സ്വപ്നങ്ങൾക്കുമാണ് സാഫല്യമാകുന്നത്. ജീവിക്കാൻ മാർഗമില്ലാതെ വന്നപ്പോൾ ക്ലേശ പാഥകളിലൂടെ നടന്നു കയറി കാടുവെട്ടിത്തെളിച്ച് കാട്ടു മൃഗങ്ങളെ തോല്പിച്ച് മണ്ണ് സ്വന്തമാക്കാൻ കഴിഞ്ഞുവെങ്കിലും ഇക്കാലമത്രയും അതിന്റെ അവകാശിയാകാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
എന്നാലിപ്പോൾ തങ്ങളുടെ പ്രിയപ്പെട്ട മണ്ണിന്റെ അവകാശം അടുത്തെത്തി എന്നറിഞ്ഞപ്പോൾ ആഹ്ളാദം മലങ്കാറ്റു പോലെയായി.
തൊടുപുഴ ടൗണിൽ നിന്ന് ഏഴു കിലോമീറ്ററുകളോളം അകലെയാണ് ഏഴല്ലൂർ എന്ന ഗ്രാമം. കുന്നും മലയും തോടും പാടവും ഒക്കെയുള്ള മനോഹര ഭൂമി. റബറും വാഴയും കപ്പയുമൊക്കെ നന്നായി വിളയുന്ന നാട്. ഇവിടത്തെ മുന്നുറിലേറെ കുടുംബങ്ങൾക്കാണ് സ്വന്തം ഭൂമിയ്ക്കു പട്ടയം കിട്ടുന്നതിന് കളമൊരുങ്ങുന്നത്. 1970 വരെ കുട്ടിവനം എന്നറിയപ്പെട്ടിരുന്ന ഭാഗം ഇന്ന് ജനവാസ കേന്ദ്രമാണ്. നിബിഡമല്ലാത്ത ചിതറിയ വനമേഖലയായിരുന്നു ഒരു കാലത്ത് ഇവിടം. വന്യമൃഗങ്ങളും കുറവ്. നാട്ടിൽ സാമ്പത്തിക ക്ഷാമം ഉണ്ടായപ്പോഴാണ് ഇങ്ങോട്ടേക്ക് കുടിയേറ്റമുണ്ടായത്. അതിന് ജാതിയും മതവുമൊന്നും തടസമായില്ല. രണ്ടു സെന്റ് മുതൽ ഒരേക്കർ വരെ കുടുംബത്തിലെ അന്നത്തെ അംഗബലം അനുസരിച്ച് സ്വന്തമാക്കിയവരുണ്ട്. സ്വന്തമാക്കിയ ഭൂമിയിലെ കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി. കരനെല്ലായിരുന്നു ആദ്യ കൃഷി. ഒപ്പം കപ്പയും. അതിനു മുമ്പ് കുട്ടി വനത്തിലെ വലിയ മരങ്ങൾ വനം വകുപ്പ് മുറിച്ചു മാറ്റിയിരുന്നു. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനു കീഴിലായിരുന്നു ഇവിടം. പിന്നീടാണ് ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് ലഭിക്കുന്നത്. എന്നാൽ നാട്ടുകാർക്ക് പട്ടയ നടപടികൾ വൈകി. മാറി മാറി വന്ന സർക്കാരുകൾക്കുo ജില്ലാ ഭരണാധികാരികൾക്കും മുന്നിൽ പരാതികളും പരിദേവനങ്ങളും സമരങ്ങളുമായി നാട്ടുകാർ നിരന്തരം ശ്രമം നടത്തിയിരുന്നതായി ഇപ്പോഴത്തെ ഏകോപന സമിതി കൺവീനർ കൂടിയായ കുന്നേൽ കെ.കെ. മനോജ് പറഞ്ഞു.1972 കാലയളവിൽ കുടിയേറിയ കുടുംബാംഗങ്ങളിൽ ഭൂരിഭാഗം പേരും മൺമറഞ്ഞു. മക്കളും അവരുടെ മക്കളുമാണ് ഇപ്പോഴുള്ളത്. 1973 - 74 കാലയളവിലാണ് പട്ടയത്തിന് ആദ്യ ശ്രമങ്ങൾ നടത്തിയതെന്ന് കുന്നേൽ കെ.പി. നാരായണൻ ഓർമിക്കുന്നു. അറയ്ക്കൽ മണി, കുന്നുമേൽകുടിയിൽ പ്രഭാകരൻ, അറയ്ക്കൽ തങ്കമ്മ, കടുവാക്കുഴിയിൽ റോസ ബിജു, വെള്ളാരം തണ്ടേൽവേണു, കുന്നുമ്മേൽ കുടിയിൽ നീലാംബരൻ തുടങ്ങിയവരൊക്കെ പഴയ കാലത്തെ കഷ്ടപ്പാടുകളും മറ്റും ഓർമകളിൽ സൂക്ഷിക്കുന്നവരാണ്. ഇവരുടെയൊക്കെ നല്ല പ്രായത്തിൽ മുതൽ സ്വന്തം സ്ഥലത്ത് അധ്വാനിച്ചു വന്നവരാണ്. പട്ടയമില്ലാത്തതിനാൽ ഒത്തിരി പ്രശ്നങ്ങൾ നേരിടേണ്ടി വന്നതായി റോസ പറഞ്ഞു. റോഡും വെള്ളവും സ്കൂളും ആശുപത്രിയും ഒക്കെ കിട്ടിയെങ്കിലും കിടപ്പാടത്തിന് കൈവശരേഖ കിട്ടാത്തത് ഇവിടുത്തുകാർക്ക് വലിയ വേദന സൃഷ്ടിച്ചിരുന്നു.
കഴിഞ്ഞ വർഷം ജനുവരി 26 ന് ഇപ്പോഴത്തെ ജില്ലാ കളക്ടർ എച്ച്. ദിനേശൻ പങ്കെടുത്ത സൗഹൃദ വേദിയിലാണ് വഴിത്തിരിവുണ്ടായത്. നാട്ടുകാർ പട്ടയ വിഷയം കളക്ടറുടെ മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. ജില്ലാ കളക്ടർ പിന്നീട് ജില്ലയുടെ ചുമതലയുള്ള മന്ത്രി എം എം മണിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതോടെ വിഷയത്തിൽ അദ്ദേഹം സജീവമായി ഇടപെട്ടു. മന്ത്രി മണി ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അടിയന്തിര നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ നേരിട്ട് കാര്യങ്ങൾ വിലയിരുത്തിയതോടെ സർക്കാർ സംവിധാനം വേഗത്തിൽ പ്രവർത്തിച്ചു തുടങ്ങിയെന്ന് കെ.കെ. മനോജ് പറഞ്ഞു. കുട്ടി വനം ഭാഗം ഒരു കോളനിയായി പരിഗണിച്ച് ഒന്നിച്ചു പട്ടയം നൽകാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ പറഞ്ഞു. ഭൂമിയുടെ അളവ് ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. പട്ടികയും തയാറായിട്ടുണ്ട്. ജനുവരി 24 ന് കട്ടപ്പനയിൽ നിശ്ചയിച്ചിരിക്കുന്ന ജില്ലാതല പട്ടയ വിതരണ മേളയിൽ ഏഴല്ലൂർ കാർക്കും 'പട്ടയം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒന്നിച്ചു നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നതാണ് പ്രധാന നേട്ടമെന്ന് മനോജും മറ്റുള്ളവരും ഒരേ മനസോടെ പറഞ്ഞു. വരും തലമുറയും ഇതു കാത്തു സൂക്ഷിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
- Log in to post comments