അടുത്ത ഒളിമ്പിക്‌സിൽ കേരളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകും: ഇ പി ജയരാജൻ
ഈ വർഷം ടോക്കിയോവിൽ നടക്കുന്ന ഒളിമ്പിക്‌സിൽ കേരളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാവുമെന്ന് കായിക-വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. മികച്ച കായിക പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകി ലോക കായിക ഭൂപടത്തിൽ കേരളത്തിന്റെ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അടുത്ത ഒളിമ്പിക്‌സിൽ കേരളം മെച്ചപ്പെട്ട നില കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്തോഷ് ട്രോഫി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച കേരള ടീമാംഗങ്ങൾക്ക് ജോലി നൽകാനും കായിക പ്രതിഭകളെ സംരക്ഷിക്കാനും നടപടി സ്വീകരിക്കും. ഇതിനായി സൂപ്പർ ന്യൂമെററി തസ്തികൾ സൃഷ്ടിച്ചു. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്‌പോർട്‌സ് കൗൺസിൽ രൂപീകരിക്കും. സ്‌പോർട്‌സ് ക്ലബുകളെ അവയുമായി അഫിലിയേറ്റ് ചെയ്യും. ഓരോ പ്രദേശത്തെയും കായികപ്രതിഭകളെ കണ്ടെത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. കായിക മേഖലയിൽ ആയിരം കോടി രൂപയുടെ മുതൽ മുടക്കാണ് സർക്കാർ നടത്തിയത്. കായികതാരങ്ങൾക്ക് ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതിനാണ് സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററുകൾ സ്ഥാപിക്കുന്നത്. 43 ഇൻഡോർ സ്റ്റേഡിയങ്ങളും 33 സ്വിമ്മിങ് പൂളുകളും കായികവകുപ്പ് ആരംഭിച്ചു. കോളേജുകളിൽ കളിസ്ഥലങ്ങൾ ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിലെ സിന്തറ്റിക് ടർഫ് നഗരസഭയുടെ ചുമതയിലാണെന്നും ഇ പി ജയരാജൻ പറഞ്ഞു. സ്റ്റേഡിയം കായിക വകുപ്പിന് കീഴിലല്ല. സ്റ്റേഡിയത്തിന്റെ തകരാറുകൾ കോർപ്പറേഷൻ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
42.95 ലക്ഷം രൂപ മുതൽ മുടക്കി ആധുനിക സൗകര്യങ്ങളോടെയാണ് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഫിറ്റ്‌നസ് സെന്റർ സ്ഥാപിച്ചത്. മേയർ അജിത വിജയൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, ജില്ലാ കളക്ടർ എസ് ഷാനവാസ്, അർജ്ജുന അവാർഡ് ജേതാവ് ഐ എം വിജയൻ, ചലച്ചിത്രതാരം ജയരാജ് വാര്യർ, കൗൺസിലർമാരായ വർഗ്ഗീസ കണ്ടംകുളത്തി, കെ മഹേഷ് എന്നിവർ സംസാരിച്ചു. കായിക വകുപ്പ് ഡയറക്ടർ ജറോമിക് ജോർജ്ജ് സ്വാഗതവും സ്‌പോർട്‌സ് കൗൺസിൽ പ്രസിഡണ്ട് കെ ആർ സാംബശിവൻ നന്ദിയും പറഞ്ഞു.
- Log in to post comments