Skip to main content

ദേശീയ വിര വിമുക്ത ദിനാചരണം: കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക വിതരണം ചെയ്യും

ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി 10ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വിര നശീകരണത്തിനായുള്ള ആല്‍ബന്റസോള്‍ ഗുളികകള്‍ വിതരണം ചെയ്യും. ഒരു വയസ്സുമുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഗുളിക നല്‍കുക. സ്‌കൂളുകള്‍, അംഗന്‍വാടികള്‍, ഡേ കെയര്‍ എന്നിവ കേന്ദ്രീകരിച്ച് സൗജന്യമായാണ് ഗുളികകള്‍ വിതരണം ചെയ്യുന്നത്. ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ അധ്യാപകര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവരാണ് ഗുളിക നല്‍കുന്നത്. ജില്ലയിലെ 6,34,844 കുട്ടികള്‍ക്കാണ് ഗുളിക നല്‍കുക.   ഫെബ്രുവരി  10ന് ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 17ന് വീണ്ടും ഗുളിക നല്‍കും. സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവയിലൊന്നും രജിസ്റ്റര്‍ ചെയ്യപ്പെടാത്ത കുട്ടികളെ  ആശാ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനത്തിലൂടെ കണ്ടെത്തി അംഗന്‍വാടികളില്‍ വെച്ച് ഗുളിക നല്‍കും.
കുട്ടികള്‍ മണ്ണില്‍ കളിക്കുന്നതിലൂടെയും ശുചിത്വമില്ലായ്മയിലൂടെയും, വൃത്തിയില്ലാത്തതും, പാചകം പെയ്യാത്തതുമായ പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഭക്ഷിക്കുന്നതിലൂടെയുമാണ് വിരകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുകയും കുട്ടികളില്‍ വിളര്‍ച്ച, പോഷണ ക്കുറവ്, തളര്‍ച്ച, വിശപ്പില്ലായ്മ, എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. വിരബാധിതരായ കുട്ടികളില്‍ ശാരീരികവും, മാനസികവുമായ വികാസവൈകല്യം ഉണ്ടാകുന്നു. ഇത് ഉണ്ടാകാതിരിക്കാന്‍ ആറുമാസത്തിലൊരിക്കല്‍ ആല്‍ബന്റസോള്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.  ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍ക്ക് ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ ആര്‍സിഎച്ച് ഓഫീസറും പരിപാടിയുടെ ജില്ലാതല മേല്‍നോട്ടം വഹിക്കും.

date