Skip to main content
ജില്ലാ ആശുപത്രിയിൽ ആരംഭിക്കുന്ന കാർ ഡിയോളജി ഒ പി യിലെ സൗകര്യങ്ങൾ ജില്ലാ പഞ്ചായത്ത് പ്രിസിഡണ്ടിന്റെ നേതൃത്വത്തിൽ വിലയിരുത്തുന്നു

ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജി ഒപി ഇന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങും

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഹൃദയസംബന്ധിയായ രോഗങ്ങള്‍ക്കായുള്ള പുതിയ കാര്‍ഡിയോളജി ഒപിക്ക് ഇന്ന് (ഫെബ്രുവരി 24) തുടക്കമാവും. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് പുറത്തുനിന്നുള്ള രോഗികളെ ചികില്‍സിക്കാന്‍ ഒപി സംവിധാനം പ്രവര്‍ത്തിക്കുക. മറ്റു ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റായ രോഗികള്‍ക്ക് ഇവിടെ ചികില്‍സ ലഭ്യമാക്കും.
ഹൃദ്രോഗ നിര്‍ണയത്തിനുള്ള മികച്ച ഉപകരണങ്ങളായ എക്കോകാര്‍ഡിയോഗ്രാം മെഷീന്‍, ഹോള്‍ട്ടര്‍ മോണിറ്റര്‍, ടിഎംടി മെഷീന്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 35 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് അത്യാധുനിക പരിശോധനാ സംവിധാനങ്ങള്‍ ഒപിയില്‍ ഒരുക്കിയിരിക്കുന്നത്. ജില്ലാ ആശുപത്രിയിലെ സിടി സ്‌കാന്‍ ലാബിന് സമീപത്തായാണ് പുതിയ ഒപി പ്രവര്‍ത്തിക്കുക.
റെക്കോര്‍ഡ് വേഗത്തിലാണ് ജില്ലാ ആശുപത്രിയില്‍ കാര്‍ഡിയോളജിക്കായി പ്രത്യേക ഒപി സംവിധാനം ഒരുക്കിയിരിക്കുന്നതെന്ന് ഇവിടത്തെ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. ആശുപത്രിയില്‍ നടന്ന ഒരു ചടങ്ങില്‍ മൂന്ന് മാസത്തിനകം ഒരു കാര്‍ഡിയോളജിസ്റ്റിനെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു മാസത്തിനകം തന്നെ കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കി. ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി റിവിഷന്‍ ചെയ്താണ് പരിശോധനാ ഉപകരണങ്ങള്‍ക്കായുള്ള 35 ലക്ഷത്തിലേറെ രൂപ കണ്ടെത്തി ഒരു മാസത്തിനകം അവ ലഭ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മറ്റ് നാല് ജില്ലാ ആശുപത്രികളില്‍ മാത്രമേ കാര്‍ഡിയോളജി വിഭാഗത്തില്‍ ഇത്രയേറെ പരിശോധനാ സംവിധാനം പ്രവര്‍ത്തിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ഒപി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഹൃദ്രോഗ ചികില്‍സാ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ജില്ലാ ആശുപത്രിക്ക് സാധിക്കുമെന്ന് സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ അഭിപ്രായപ്പെട്ടു.
ഹൃദയത്തിന്റെ പ്രവര്‍ത്തനം വിശദമായി ചിത്രീകരിക്കുന്നതാണ് എക്കോ ടെസ്റ്റ്. ഇതിനു പുറമെ, 24 മണിക്കൂര്‍ നേരത്തേക്ക് രോഗിയുടെ ഹൃയമിടിപ്പ് നിരീക്ഷിച്ച് രോഗസാധ്യത കണ്ടെത്തുന്ന ഹോള്‍ട്ടര്‍ മോണിറ്ററിംഗും ഹൃദയത്തിന്റെ ആരോഗ്യം അളക്കുന്ന ടിഎംടിയും ഇവിടെ ലഭ്യമാകും. മിതമായ നിരക്കിലാണ് പരിശോധനാ സൗകര്യം ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 1150 രൂപയുടെ എക്കോ ടെസ്റ്റിന് മുന്‍ഗണനാവിഭാഗത്തില്‍ നിന്ന് 400 രൂപയും അല്ലാത്തവരില്‍ നിന്ന് 600 രൂപയും ഈടാക്കും. പുറത്ത് 3500റോളം രൂപ ചെലവ് വരുന്ന ഹോള്‍ട്ടര്‍ ടെസ്റ്റിന് മുന്‍ഗണനാ വിഭാഗത്തിന് 600 രൂപയും അല്ലാത്തവര്‍ക്ക് 800 രൂപയുമായിരിക്കും. 700 രൂപ ചെലവ് വരുന്ന ടിഎംടിക്ക് യഥാക്രമം 300, 400 രൂപയാണ് ഈടാക്കുക. പരിശോധനാ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ടെക്‌നീഷ്യന്‍മാരെ നിയമിക്കുന്നതിനുമുള്ള ചെലവുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് തുക ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിനൊപ്പം സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, അംഗം അജിത്ത് മാട്ടൂല്‍, ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി ലേഖ, കാര്‍ഡിയോളജിസ്റ്റ് ഡോ. കെ രാകേഷ്, മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. അഭിലാഷ്, ഗൈനക്കോളജിസ്റ്റ് ഡോ. ആഷിഷ് ബെന്‍സ്, നഴ്‌സിംഗ് സൂപ്രണ്ട് ഷൈനി, ഹെഡ് നഴ്‌സുമാരായ മേരിക്കുട്ടി, ബിന്ദു എന്നിവരുമുണ്ടായിരുന്നു.

date