Skip to main content

കേരളത്തിന് ലോകത്തിന്റെ ബിഗ് സല്യൂട്ട്

 

* 83, 76 വയസുള്ളവർ ഉൾപ്പെടെ എല്ലാ വിദേശികളുടേയും ജീവൻ രക്ഷിച്ചു
* കടൽതാണ്ടി പ്രശസ്തിയിലേക്ക് എറണാകുളം മെഡിക്കൽ കോളേജ്

കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുൾപ്പെടെ എട്ട് വിദേശികളുടേയും ജീവൻ രക്ഷിച്ച് കേരളം. എറണാകുളം ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞ നാല് പേരുടെ പരിശോധ ഫലം കഴിഞ്ഞ ദിവസം നെഗറ്റീവായതോടെയാണ് എല്ലാവരും രോഗമുക്തി നേടിയത്. ഇതോടെ ഇറ്റലിയിൽ നിന്നുള്ള റോബർട്ടോ ടൊണോസോ (57), യുകെയിൽ നിന്നുള്ള ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയാൻ നെയിൽ (57), ജാനറ്റ് ലൈ (83), സ്റ്റീവൻ ഹാൻകോക്ക് (61), ആനി വിൽസൺ (61), ജാൻ ജാക്സൺ (63) എന്നിവരാണ് രോഗമുക്തി നേടി സന്തോഷത്തോടെ സ്വദേശത്തേക്ക് പോകാനൊരുങ്ങുന്നത്. രോഗം കുറഞ്ഞതിനെ തുടർന്ന് ഇവരിൽ അവസാനത്തെ നാല് രോഗികളെ അവസാന ദിവസങ്ങളിൽ അവരുടെ നിർദേശ പ്രകാരം കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വന്തം രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ മികച്ച ചികിത്സ കേരളത്തിൽ ലഭിച്ചുവെന്നാണ് ഇവർ പറയുന്നത്. അഭിമാനകരമായ പ്രവർത്തനം നടത്തിയ തിരുവനന്തപുരം എറണാകുളം മെഡിക്കൽ കോളേജിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരേയും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദിച്ചു.
60 വയസിന് മുകളിലുള്ളവരെ ലോകത്തുതന്നെ ഹൈ റിസ്‌ക് വിഭാഗത്തിൽ പെടുത്തുമ്പോഴാണ് മികച്ച ചികിത്സയിലൂടെ ഇവരുടെ രോഗം ഭേദമാക്കിയത്. റോബർട്ടോ ടൊണോയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർക്ക് എറണാകുളം മെഡിക്കൽ കോളേജിലുമാണ് ചികിത്സ നൽകിയത്. ഇവരിൽ ഹൈ റിസ്‌കിലുള്ള എല്ലാവരും എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.  അതീവ ഗുരുതരാവസ്ഥയിലായിരുന്ന 57 വയസുള്ള യു.കെ. പൗരനായ ബ്രയാൻ നെയിലിനെ പ്രത്യേക ചികിത്സയിലൂടെയാണ് രോഗം ഭേദമാക്കിയത്.
മാർച്ച് 13ന് വർക്കലയിൽ നിന്നാണ് ഒരു വിദേശിക്ക് ആദ്യമായി കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇറ്റലി സ്വദേശി റോബർട്ടോ ടൊണോസോയെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികിത്സ നൽകുകയും ചെയ്തു. ഇതോടൊപ്പം ഇദ്ദേഹത്തിന്റെ സഞ്ചാരപാത കണ്ടെത്തുകയും അവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. ഇദ്ദേഹത്തെ ഹോട്ടലിൽ താമസിപ്പിച്ചാൽ വീണ്ടും പുറത്ത് പോകാൻ സാധ്യതയുള്ളതിനാൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കുകയും ചെയ്തു.
കോവിഡ് 19 രോഗബാധയെ തുടർന്ന് മൂന്നാറിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരനായ ബ്രയാൻ നെയിൽ അടങ്ങിയ 19 അംഗ സംഘം മാർച്ച് 15ന് വിമാനത്തിൽ കയറി പോകാൻ ശ്രമിച്ചിരുന്നു. ബ്രയാൻ നെയിലിനെ എറണാകുളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു.  ബ്രയാൻ നെയിൽ ഉൾപ്പെടെ സംഘത്തിലെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏറ്റവും ഗുരുതരാവസ്ഥയിലായിരുന്നു 57 വയസുള്ള ബ്രയാൻ നെയിൽ. മരണത്തെ മുഖാമുഖം കണ്ട അദ്ദേഹത്തെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയിലൂയാണ് രക്ഷിച്ചത്. എച്ച്.ഐ.വി.യ്ക്ക് ഉപയോഗിക്കുന്ന പ്രത്യേക ചികിത്സയിലൂടെ രണ്ട് സാമ്പിളുകളും നെഗറ്റീവ് ആകുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇതുകൂടാതെയാണ് 76 വയസുള്ള രണ്ട് പേരേയും 83 വയസുള്ള ഒരാളേയും ചികിത്സിച്ച് ഭേദമാക്കി.
എറണാകുളം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഗീത നായർ, ആർ.എം.ഒ. ഡോ. ഗണേഷ് മോഹൻ എന്നിവരുടെ ഏകോപനത്തോടെ പൾമണറി ആന്റ് ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗം മേധാവിയും കൊറോണ നോഡൽ ഓഫീസറുമായ ഡോ. ഫത്താഹുദ്ദീൻ, ഇന്റേണൽ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ജേക്കബ് കെ. ജേക്കബ്, റോഡിയോ ഡയഗ്‌നോസിസ് മേധാവി ഡോ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ഇതുകൂടാതെ നഴ്സിംഗ് സൂപ്രണ്ട് സാന്റി അഗസ്റ്റിൻ, ഹെൽത്ത് ഇൻസ്പെക്ടർ രതീഷ്, റേഡിയോഗ്രാഫർ ബിജു, നഴ്സുമാർ, ഹൗസ് കീപ്പിംഗ്, റേഡിയോളജി വിഭാഗം എന്നിവരും പരിചരണ സംഘത്തിന്റെ ഭാഗമായി.
എറണാകുളം ജില്ലാകളക്ടർ സുഹാസ്, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, അസി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നിഖിലേഷ് മേനോൻ എന്നിവരും ഇവരുടെ ചികിത്സാ ക്രമീകരണത്തിന് വലിയ പങ്കാണ് വഹിച്ചത്.    
പി.എൻ.എക്സ്.1416/2020

 

date