Skip to main content

ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു

മുഴുവൻ സമയ പരിചരണം ആവശ്യമുള്ളവർക്ക് സഹായകരമായി പ്രതിമാസം ധനസഹായം നൽകുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിക്ക് 20.47 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ള കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 63,544 ഗുണഭോക്താക്കൾ ആയിരുന്നത് ഈ സർക്കാർ വന്നതിനു ശേഷം 1,13,713 ആയി വർധിച്ചു.  പദ്ധതിയിൽ പ്രതിമാസം 600 രൂപയാണ് നൽകുന്നത്.  മൂന്ന് മാസത്തേയ്ക്കുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചത്. ആശ്വാസകിരണം ധനസഹായത്തിന് അർഹതയുളളവർക്ക് മറ്റ് പെൻഷനുകൾ ലഭിക്കുന്നതിന് തടസമില്ല. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. ക്യാൻസർ, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങൾ എന്നിവ മൂലം ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമുള്ള കിടപ്പിലായ രോഗികൾ, ശാരീരിക മാനസിക വൈകല്യമുളളവർ, പ്രായധിക്യം മൂലം കിടപ്പിലായവർ, നൂറു ശതമാനം അന്ധത ബാധിച്ചവർ, തീവ്രമാനസിക രോഗമുള്ളവർ, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വെല്ലുവിളി നേരിടുന്നവർ, ക്യാൻസർ രോഗികൾ, എൻഡോസൾഫാൻ ബാധിച്ച് പൂർണമായും ദുർബലപ്പെട്ടവർ തുടങ്ങിയവരെ പരിചരിക്കുന്നവർക്കാണ് ആശ്വാസകിരണം പദ്ധതിയിലൂടെ ധനസഹായം നൽകുന്നത്.  
പി.എൻ.എക്സ്.1420/2020
 

date