Skip to main content

കോവിഡ് 19 പ്രവാസികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകളെത്തിക്കാന്‍ സംവിധാനമൊരുങ്ങുന്നു.

'സുരാജേ, ഒമാനില്‍ ചികിത്സയിലുള്ള ചേട്ടന് വ്യക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് അടിയന്തിരമായി ഈ മരുന്നുകള്‍ വേണം. എവിടെ കിട്ടുമെങ്കിലും വാങ്ങാന്‍ തയ്യാറാണ്. എല്ലായിടത്തും അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?' ഒമാന്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ പി.ആര്‍. ഒ. കരുനാഗപ്പള്ളി ചങ്ങന്‍കുളങ്ങര സ്വദേശിയായ രേഖ സഹപാഠിയായ മൈലം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ  സുരാജിനെ വിളിച്ചത് അവസാനത്തെ കച്ചിത്തുരുമ്പ് എന്ന നിലയിലായിരുന്നു. കോള്‍ വിശദാംശങ്ങള്‍  ഉടനടി ജില്ലാ മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ ജൂനിയര്‍ സൂപ്രണ്ട് കെ പി ഗിരിനാഥ്  എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ടീം കലക്ടര്‍ കോവിഡ് സ്പെഷ്യല്‍ മോണിറ്ററിംഗ് സെല്ലിലേയ്ക്ക് വാട്സ് ആപ് ചെയ്യുന്നു. ജില്ലാ സര്‍വെയ്ലന്‍സ് ഓഫീസര്‍ ഡോ. ആര്‍. സന്ധ്യയും കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫീസര്‍ ഡോ ജോണ്‍ മാത്യുവും ഉടനടി ഇടപെടുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മരുന്നു ലഭ്യമാകുന്ന സ്ഥലവും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു. ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശരവേഗത്തിലുള്ള ഇടപെടല്‍ തന്റെ ജീവിതത്തില്‍ പുതുവെളിച്ചം പകര്‍ന്നുവെന്നും പൊതു സ്ഥാപനങ്ങളെക്കുറിച്ചുള്ള ശരിയായ ചിത്രം ലഭിച്ചുവെന്നും സാമൂഹ്യസേവനത്തില്‍ ബിരുദാനന്തര ബിരുദമുള്ള യുവതി പറയുന്നു.
അതേ ഇത് ഒരാളുടെ അനുഭവമല്ല. പൊതു ആരോഗ്യരംഗത്തെ പുരോഗതിയുടെയും കോവിഡ് കാലത്തെ കരുതലിന്റെയും നേര്‍സാക്ഷ്യമാണ്.
പ്രവാസികള്‍ക്കു  മരുന്ന്: മാര്‍ഗനിര്‍ദേശങ്ങള്‍
ലോകമാകമാനമുള്ള മലയാളികള്‍ക്ക്  ജീവന്‍ രക്ഷാ മരുന്നുകളെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമനുസരിച്ച് ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ബി. അബ്ദുള്‍ നാസര്‍ അറിയിച്ചു. പ്രവാസികള്‍ക്ക് ആവശ്യം വേണ്ട ജീവന്‍രക്ഷാ മരുന്നുകള്‍ ബന്ധുക്കള്‍ കൊച്ചിയിലുള്ള സെന്‍ട്രല്‍ കസ്റ്റംസ് ഡ്രഗ്സ് ഇന്‍സ്പെക്ടറില്‍ നിന്നും നേരിട്ടോ iod.cochin@nic.in   എന്ന ഇ-മെയില്‍ മുഖാന്തിരമോ താഴെ പറയുന്ന രേഖകള്‍ സമര്‍പ്പിച്ച് നിരാക്ഷേപ പത്രം ( NOC    )  വാങ്ങേണ്ടതാണ്.
അയയ്ക്കുന്നയാളിന്റെ തിരിച്ചറിയല്‍ രേഖ, ഡോക്ടര്‍ നല്‍കിയ മരുന്ന് കുറിപ്പടി, മരുന്നു വാങ്ങിയ ബില്‍, മരുന്നിന്റെ ഫോട്ടോ, നിരാക്ഷേപ പത്രം ( NOC    ),  കസ്റ്റംസ് ഡ്രഗ്സ് ഇന്‍സ്പെക്ടറില്‍ നിന്നും ലഭിച്ച നിരാക്ഷേപ പത്രം( NOC    )   സഹിതം അസുഖബാധിതനായ പ്രവാസിയ്ക്ക് ആവശ്യം വേണ്ടുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ പ്രവാസിയുടെ ബന്ധു റവന്യൂ വകുപ്പിലോ ജില്ലാ മെഡിക്കല്‍ ഓഫീസിലോ പോലീസ് വകുപ്പിലോ ഏല്‍പ്പിക്കേണ്ടതാണ്. മരുന്നുകള്‍ ശേഖരിക്കുന്നതിന് വോളന്റിയര്‍മാരുടെ സേവനം റവന്യൂ വകുപ്പും പോലീസ് വകുപ്പും ഉറപ്പു വരുത്തുന്നതാണ്.
റവന്യു വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസ്, പൊലീസ് വകുപ്പ് എന്നിവ മുഖേന ലഭിക്കുന്ന മരുന്നുകള്‍ ആഴ്ചയിലൊരിക്കല്‍ നോര്‍ക്ക റൂട്ട്സ് ശേഖരിച്ച് കാര്‍ഗോ വഴി പ്രവാസിക്ക് നല്‍കും. ഒരു ഗ്രാം മുതല്‍ അഞ്ച് കിലോഗ്രാം വരെ മരുന്നുകള്‍ അയയക്കുന്നതിന് ഏകദേശം 7500 രൂപ ചെലവ് വരും. അതില്‍ ഏകദേശം 4500 രൂപ ബന്ധപ്പെട്ട വ്യക്തികള്‍ തന്നെ വഹിക്കേണ്ടതാണ്. കാര്‍ഗോ വഴി വിദേശ രാജ്യങ്ങളില്‍ എത്തുന്ന മരുന്ന് പ്രവാസി എയര്‍പോര്‍ട്ടില്‍ നിന്നും സ്വന്തം ചെലവില്‍ കൈപ്പറ്റേണ്ടതാണ്. അടിയന്തിര സ്വഭാവമുള്ള ഏതെല്ലാം രോഗങ്ങള്‍ക്ക് ഏതേത് മരുന്നുകള്‍ അയച്ചു കൊടുക്കണം എന്നത്  ആരോഗ്യവകുപ്പ് നിശ്ചയിക്കും.
(പി.ആര്‍.കെ. നമ്പര്‍. 1197/2020)

 

date