Skip to main content
ആര്‍ ടി ഒ വി വി മധുസൂധനന്‍ ഇന്ന്  വിരമിക്കും

ആര്‍ ടി ഒ വി വി മധുസൂധനന്‍ ഇന്ന് വിരമിക്കും

കണ്ണൂര്‍ ആര്‍ ടി ഒ വി വി മധുസൂധനന്‍ ഇന്ന് (ഏപ്രില്‍ 30) സര്‍വീസില്‍ നിന്നും വിരമിക്കും. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളേയും വകുപ്പിനും പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ സ്തുത്യര്‍ഹവുമായ സേവനങ്ങളും മുന്‍നിര്‍ത്തി 2014 ല്‍  മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിന് ആര്‍ഹനായിരുന്നു. 1992 ല്‍ ഒറ്റപ്പാലം സബ് ആര്‍ ടി ഓഫീസില്‍  അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിട്ടായിരുന്നു ഒദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് , കാസര്‍കോട്, തലശേരി എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു. 2003 ല്‍ സ്ഥാനക്കയറ്റം ലഭിച്ച് വയനാട്ടില്‍ എത്തി. അവിടെ നിന്നും വടകരയിലും തുടര്‍ന്ന് കാസര്‍കോട്, തളിപ്പറമ്പ്, തലശേരി എന്നിവിടങ്ങിലും ജോലി ചെയ്തു. 2012 ജോയിന്റ് ആര്‍ടിഒ ആയി.2016ല്‍ വടകരയിലും തുടര്‍ന്ന് ആര്‍ ടി ഒ യായി പ്രമോഷന്‍ ലഭിച്ച് തിരുവനന്തപുരത്തെത്തി. പിന്നീട് വടകര,  കണ്ണൂര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 
അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരിക്കുമ്പോള്‍ തന്നെ ചെക്ക് പോസ്റ്റ് ഗൈഡ് എന്ന പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ  മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും ക്രോഡീകരിച്ച് പുസ്തകമായി പ്രകാശനം ചെയ്തു. 'ടാക്‌സേഷന്‍ ഗൈഡും' ഇദ്ദേഹത്തിന്റെ  പ്രസിദ്ധീകരണമാണ്. ട്രോമാ കെയര്‍ സൊസൈറ്റി മെമ്പറും പ്രധാന ഫാക്കല്‍റ്റിമാരില്‍ ഒരാളമാണ് മധുസൂധനന്‍. സംഗീത രംഗത്തും കഴിവുകള്‍ തെളിയിച്ച ഇദ്ദേഹം നാല് വര്‍ഷത്തോളം ഓടക്കുഴല്‍ പഠിച്ചിട്ടുണ്ട്.
  അധ്യാപികയായ ദീപ്തിയാണ് ഭാര്യ. മൂത്തമകള്‍ ഗീതിക മെഡിസിന്‍ പഠനം പൂര്‍ത്തിയാക്കി. ഇളയ മകള്‍ ജ്യോതിക ബിടെക് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. പള്ളിക്കുന്നിലാണ് താമസം.

date