Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

 

കോവിഡിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനാ പ്രവാഹം തുടരുന്നു. ഇന്നലെയും നിരവധി പേര്‍ കലക്ടറേറ്റില്‍ നേരിട്ടെത്തി സംഭാവനകള്‍ നല്‍കി.

 

ഉള്ളിയേരി നാറാത്ത് രാജധാനിയില്‍ നിന്നുള്ള ടി. രാധാകൃഷ്ണനും ജാനു രാധാകൃഷ്ണനും 41-ാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് 41,000 രൂപ ദുരിതാശ്വാസ സഹായം നല്‍കി. തുകയടങ്ങിയ ചെക്ക് തൊഴില്‍- എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറി. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ഇവര്‍ 50,000 രൂപ വീതം നല്‍കിയിരുന്നു. ഇവരുടെ കൊച്ചുമക്കളായ ഹരികുട്ടനും ശ്രീകുട്ടനും വിഷു കൈനീട്ടം കിട്ടിയ 2000 രൂപയും ദുരിതാശ്വസ നിധിയിലേക്ക് നല്‍കി. 

 

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 2014 ബാച്ച് (58-ാം ബാച്ച്) ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ അവരുടെ ബിരുദദാന ആഘോഷ പരിപാടിക്കു വേണ്ടി മാറ്റി വെച്ച 2,14,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. അസോസിയേഷന്‍ സെക്രട്ടറി വൈശാഖ് ടി.വി, ട്രഷറര്‍ കെ.വി ജിഷ്ണുദാസ് എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് ചെക്ക് കൈമാറി.

 

കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസറും മെഡിസിന്‍ വിഭാഗം മേധാവിയുമായ പ്രകാശന്‍ എം.പി 50,000 രൂപ, ചെറുവറ്റപറമ്പില്‍ സജ്‌ന ഹൗസില്‍ ആര്‍. നലിനി 19,405 രൂപ നല്‍കി. 

 

ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളായ അര്‍ഷദും അലീനയും അവധിക്കാലത്ത് വീട്ടുമുറ്റത്ത് മിഠായിക്കച്ചവടം നടത്തി മിച്ചം വെച്ചതും വിഷുക്കൈനീട്ടം ലഭിച്ചതുമായ 1500 രൂപ ദുരിതാശ്വസ നിധിയിലേക്ക് നല്‍കി.

 

മുണ്ടുങ്ങല്‍ സ്വദേശിയായ അബ്ദുസ്സലാം അഹ്മദ് പരമ്പരാഗതമായി ശേഖരിച്ചുവെച്ച വിവിധ ലോകരാഷ്ട്രങ്ങളുടെ 800 ഓളം പഴയ നാണയങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. നാണയക്കിഴി മന്ത്രി ടി.പി രാമകൃഷ്ണന് കലക്ടറേറ്റില്‍ വെച്ച് കൈമാറി

date