ആരോഗ്യമേഖലയിലെ മാലാഖമാർക്ക് കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ആദരം
ആലപ്പുഴ: കേരളത്തിന്റെ അഭിമാനകരമായ കൊറോണാ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യപങ്കുവഹിക്കുന്ന നഴ്സുമാർക്ക്, ലോക നേഴ്സ്സ് ദിനത്തിൽ കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ആദരം. കഞ്ഞിക്കുഴി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന നഴ്സുമാരെയാണ് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിച്ചത്. പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാര്‍ ഉള്‍പ്പടെ 55 നേഴ്സുമാർ , 10 ജൂനിയർ പബ്ലിക് നഴ്സുുമാർ, ഒരു പാലിയേറ്റീവ് നഴ്സ് എന്നിവര്‍ക്ക് ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് സർട്ടിഫിക്കറ്റും ഫലകവും നൽകി.
കേരളത്തിൻറെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ലോകം മുഴുവൻ അംഗീകരിച്ചിരിക്കുകയാണെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. രണ്ടു വർഷത്തിനിടയിൽ സംസ്ഥാനത്ത് 2000 ന് മുകളില്‍ നഴ്സുുമാർക്ക് സർക്കാർ നിയമനം നൽകി. എന്നാൽ സ്വകാര്യ മേഖലയിൽ നഴ്സുമാർക്ക് അവര്‍ അർഹിക്കുന്ന വേതനം ഇപ്പോഴും ലഭിക്കുന്നില്ല എന്നത് ദുഃഖകരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിനുപുറത്ത് അവശ്യം വേണ്ട ആരോഗ്യരക്ഷാ മാർഗ്ഗങ്ങൾ പോലുമില്ലാതെയാണ് നഴ്സുമാർ പ്രവർത്തിക്കുന്നത്. 2016 വരെ വിദ്യാഭ്യാസ വായ്പ എടുത്തവരുടെ കുടിശ്ശിക ഇളവ് വരുത്തുന്നതിന് സർക്കാർ നൽകുന്ന ആനുകൂല്യം കേരളത്തിന് പുറത്ത് പഠിച്ച നേഴ്സുമാർക്കു കൂടി ലഭ്യമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം സര്‍ക്കാര്‍ നല്‍കിയത്. കോവിഡിന് ശേഷമുള്ള കാലം നഴ്സുമാർക്കും ഡോക്ടർമാർക്കും കൂടുതൽ അവസരം നല്‍കും. പുറംരാജ്യങ്ങളിൽ ജോലി ലഭിക്കുന്നതിന് പ്രാപ്തരാക്കാന്‍ ഇവിടെ 25000 നഴ്സുമാർക്ക് ഫിനിഷിംഗ് സ്കൂൾ സൗകര്യം സർക്കാർ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിലെ എല്ലാ വീടുകളിലെയും ആളുകളുടെ രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് എത്രയും വേഗം ഡിജിറ്റിലൈസ് ചെയ്യാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. വരും നാളുകള്‍ റിവേഴ്സ് ക്വാറന്റൈനിന്റേതാണെന്ന് മന്ത്രി പറഞ്ഞു. പ്രായമായവരെയും രോഗമുള്ളവരെയും കണ്ടെത്തി വീട്ടിലിരുത്തണം. ഇതിന് പഞ്ചായത്ത് വഴി എല്ലാ വീടുകളിലും കത്ത് നല്‍കാനും മന്ത്രി നിര്‍ദ്ദേശിച്ചു. എ.എം.ആരിഫ് എം.പിയും ചടങ്ങില്‍ സംബന്ധിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ശാരീരിക അകലം പാലിച്ച് മൂന്നുബാച്ചുകളായായിരുന്നു ആദരം. പഞ്ചായത്ത് പ്രസിഡന്‍റ് എം.ജി.രാജൂ, വൈസ് പ്രസിഡന്‍റ് പി.ലളിത, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.അക്ബര്‍ , സെക്രട്ടറി എസ്.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments