Skip to main content

ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പതു മുതല്‍

ട്രോളിങ് നിരോധനം ജൂണ്‍ ഒന്‍പതിന് അര്‍ധരാത്രി മുതല്‍  ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം നടപ്പിലാക്കാനുളള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.  ട്രോളിംങ് നിരോധനത്തിന് മുന്നോടിയായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുടെയും ജില്ലാതല യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
ട്രോളിംങ് നിരോധനം സംബന്ധിച്ച അറിയിപ്പുകള്‍ തീരത്തും കടലിലും നല്‍കുമെന്നും നിരോധനം  ആരംഭിക്കുന്നതിന് മുന്‍പ്തന്നെ എല്ലാ ബോട്ടുകളും  നിര്‍ബന്ധമായും തിരികെ എത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനായി മത്സ്യങ്ങളുടെ പ്രജനനകാലവും മണ്‍സൂണും കണക്കിലെടുത്ത് നടപ്പിലാക്കുന്ന ട്രോളിംങ് നിരോധനത്തിന് മുന്‍വര്‍ഷത്തെ പോലെതന്നെ എല്ലാ മത്സ്യത്തൊഴിലാളികളും സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.  
നിരോധന കാലയളവില്‍ രക്ഷാപ്രവര്‍ത്തനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം നീണ്ടകര, തങ്കശ്ശേരി, അഴീക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സീ റെസ്‌ക്യൂ സ്‌ക്വാഡിന്റെ സേവനവും സജ്ജമാക്കി.  കോവിഡ് 19 വ്യാപനം തടയുന്നതിനായി സാമൂഹ്യ അകലം പാലിച്ച്  മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തന്നെയുളള മത്സ്യബന്ധനവും മത്സ്യവിപണനവും നടത്താന്‍ മത്സ്യത്തൊഴിലാളികള്‍         ശ്രദ്ധിക്കണമെന്നും      അദ്ദേഹം അറിയിച്ചു.    
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ആര്‍ ഡി ഒ ഹരികുമാര്‍, എ സി പി പ്രദീപ്കുമാര്‍, കരുനാഗപ്പളളി എ സി പി വിദ്യാധരന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  കെ സുഹൈര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ മണിരാജന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളായ ബേസില്‍ ലാല്‍, ബിജുലൂക്കോസ്, പീറ്റര്‍ മത്യാസ്, ചാര്‍ളി ജോസഫ്, സ്റ്റീഫന്‍, പ്രിയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 (പി.ആര്‍.കെ നമ്പര്‍ 1528/2020)

date