Skip to main content

ജില്ലയിലെ അഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യകേന്ദ്രങ്ങള്‍

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും രോഗി സൗഹൃദ പരിചരണം സാധ്യമാക്കി ആശുപത്രി സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും  രോഗികള്‍ക്ക് ആശുപത്രികളില്‍ ഒരു പുതിയ അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടി  ആരംഭിച്ച ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി. ഉദുമ നിയോജക മണ്ഡലത്തില്‍  ചെമ്മനാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച്  സി  ചട്ടഞ്ചാല്‍, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച്  സി  മൗക്കോട് , പടന്ന ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച്  സി പടന്ന, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന് കീഴില്‍ ഉള്ള എഫ് എച്ച് സി  ഉടുമ്പുന്തല, വലിയപറമ്പ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള എഫ് എച്ച് സി വലിയപറമ്പ എന്നീ  അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് വീഡിയോ  കോണ്‍ഫറന്‍സ്  വഴി  മുഖ്യമന്ത്രി പിണറായി  വിജയന്‍ ഉദ്ഘാടനം ചെയ്തത്. ആരോഗ്യ  സാമൂഹ്യ  നീതി വനിതാ  ശിശു വികസന  വകുപ്പ്  മന്ത്രി    കെ കെ  ശൈലജടീച്ചര്‍  അധ്യക്ഷയായി.  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  കെ ടി ജലീല്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ മുഖ്യാതിഥികളായി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഡോക്ടര്‍ രാജന്‍ ഖോബ്രഗഡെ സ്വാഗതവും  എന്‍ എച്ച് എം മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു എന്നിവര്‍ പങ്കെടുത്തു

 

കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങല്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി  സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ 164 കേന്ദ്രങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാവുകയും ബാക്കിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയും ചെയ്യുന്നു.

 

ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍  എം പി മുഖ്യാതിഥിയായി.  കെ കുഞ്ഞിരാമന്‍ എം എല്‍ എ, ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കല്ലട്ര അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുഫൈജ അബൂബക്കര്‍, പഞ്ചായ്ത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ടി ഡി കബീര്‍, സി എം ഷാസിയ ഷംസുദ്ദീന്‍ തെക്കില്‍, മെമ്പര്‍മാരായ അജന പവിത്രന്‍, മാധവന്‍ നായര്‍, എന്‍ വി ബാലന്‍, രേണുക ഭാസ്‌കര്‍ അബ്ദുല്‍ റഹ്മാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എം വി രാംദാസ്, ഡി പി എം ഡോ രാമന്‍ സ്വാമി വാമന്‍ ചട്ടഞ്ചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ സി എം കായിഞ്ഞി എന്നിവര്‍ പങ്കെടുത്തു.

 

പടന്ന പഞ്ചായത്തിലെ പടന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സി ഫൗസിയ, വൈസ് പ്രസിഡന്റ് ടി കെ സുബൈദ സ്ഥിരം സമിതി അധ്യക്ഷന്‍ പി വി മുഹമ്മദ് അസ്ലം  മെമ്പര്‍മാരായ  കെ അസൈനാര്‍ കുഞ്ഞി , കെ പി ഗോപാലന്‍, പി പി കുഞ്ഞികൃഷ്ണന്‍, കെ വി രമേശന്‍  മെഡിക്കല്‍ ഓഫീസര്‍ അമ്പിളി ജനാര്‍ദ്ദനന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ പ്രകാശന്‍  എന്നിവര്‍ക്കൊപ്പം പതിനാറോളം ആശുപത്രി ജീവനക്കാരും പങ്കെടുത്തു.

 

ജില്ലയിലെ ദ്വീപ് സമൂഹമായ വലിയ പറമ്പ പഞ്ചായത്തിലെ വലിയപറമ്പ കുടുംബാരോഗ്യ കേന്ദ്രത്തില്‍  നടന്ന എഫ് എച്ച് സി യില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്‍ ജബ്ബാര്‍ അടക്കം എല്ലാ ഭരണസമിതി അംഗങ്ങളും ഓണ്‍ലൈനില്‍ പങ്കെടുത്തു ഓണ്‍ലൈനിലും മെഡിക്കല്‍ ഓഫീസര്‍ ധന്യ ദയാനന്ദന്‍ ആശുപത്രി ജീവനക്കാര്‍ എന്നിവരും പങ്കെടുത്തു

 

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ മെഡിക്കല്‍ ഓഫീസര്‍  ഡോ. സി നിഹസ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ക്കൊപ്പം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ ഓണ്‍ലൈനില്‍ പങ്കെടുത്തു. 

 

വെസ്റ്റ് എളേരി പഞ്ചായത്തില്‍ രണ്ടാമത്തെ കുടുംബാരോഗ്യ കേന്ദ്രമാണ് മൗക്കോട് കുടുംബാരോഗ്യ കേന്ദ്രം. ചടങ്ങില്‍ എം.രാജഗോപാലന്‍ എം എല്‍ എ മുഖ്യാതിഥി ആയി.പഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ.സുകുമാരന്‍, മെമ്പറായ പി.വി.അനു,ഡെപ്യൂട്ടി. ഡി എം ഒ മനോജ്, മൗക്കോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോദീപ മാധവന്‍ ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

 

മിഷനുകളുടെ വിജയം ജനപങ്കാളിത്തം - മുഖ്യമന്ത്രി

 

ആരോഗ്യ മേഖല കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ആര്‍ദ്രം മിഷന്‍ ആരംഭിച്ചത.് സര്‍ക്കാര്‍ ആവിഷ്‌കരിച്ച എല്ലാ മിഷനുകളുടെയും പ്രധാന സത്ത അതിന്റെ ഭാഗമാകുന്ന വന്‍ജനപങ്കാളിത്തമാണ്. എല്ലാ മിഷന്റെയും നടത്തിപ്പില്‍ പ്രധാനപങ്ക് വഹിക്കുന്നതും ജന പങ്കാളിത്തം ഉറപ്പാക്കുന്നതും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. ഇത്തരത്തില്‍ ജനപങ്കാളിത്തം അതിന്റെ പൂര്‍ണ്ണതയില്‍ ഉണ്ടായതിന്റെ ഫലമാണ് സംസ്ഥാനത്ത് കാണുന്ന മികവുറ്റ കുടുംബാരോഗ്യ കേന്ദ്രങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

     പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറുമ്പോള്‍ പ്രാദേശിക ആരോഗ്യ സംവിധാനത്തില്‍ വലിയ മാറ്റമാണ് സംഭവിക്കുന്നത്. കേരളത്തിലെ ഏത് ഗ്രാമീണ മേഖലയിലും എത്ര പിന്നോക്ക വിഭാഗത്തില്‍ പെടുന്നവരായാലും അവര്‍ക്ക്  ചികിത്സ ലഭ്യമാണ്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസ് വകുപ്പും റവന്യൂ വകുപ്പും  ഫയര്‍ഫോഴ്സും സന്നദ്ധപ്രവര്‍ത്തകരും അങ്ങനെ നാടാകെ ആരോഗ്യവകുപ്പിന് ഒപ്പം ഇഴുകിച്ചേര്‍ന്നുള്ള പ്രവര്‍ത്തനം നമ്മുടെ കോവിഡ് പ്രതിരോധത്തില്‍ മുതല്‍ക്കൂട്ടാണ.്

   കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ നാം വിറങ്ങലിച്ചു പോയ സ്ഥലം കാസര്‍കോടാണ്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിച്ചു. ഒരു മെഡിക്കല്‍ കോളേജിന് വേണ്ട എല്ലാ സൗകര്യങ്ങളും അവിടെ ഉറപ്പുവരുത്താനായി. 273 തസ്തികകളാണ് സൃഷ്ടിച്ചത.് കേരളമൊട്ടാകെ 1700 താല്‍ക്കാലിക തസ്തികകളില്‍ നിയമനം നടത്തി. എന്‍ എച്ച് എമ്മിനെ ഭാഗമായി രാജ്യത്താകെ കുറഞ്ഞ വേതനമാണ് നല്‍കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഈ കുറവ് പരിഹരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ആര്‍ദ്രം മിഷനിലൂടെ ചരിത്രപരമായ വികസനം - ആരോഗ്യ മന്ത്രി

 

 

പൊതുജനാരോഗ്യത്തില്‍ ചരിത്രപരമായ വികസനമാണ് ആര്‍ദ്രം മിഷനിലൂടെ നമ്മുടെ നാട്ടില്‍ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍  രോഗി സൗഹൃദം ഉറപ്പാക്കിയും സാങ്കേതിക സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ദ്രം മിഷന്‍ ആരംഭിച്ചത്്. കോവിഡ് പശ്ചാത്തലത്തില്‍  വലിയ ആശുപത്രികള്‍ കോവിഡ് ആശുപത്രികളായി മാറിയപ്പോള്‍ കോവിഡ് ഇതര ചികിത്സയ്ക്ക് ഉപകാരപ്പെട്ടത് നാട്ടുമ്പുറത്തെ നമ്മുടെ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ്.

 

 തദ്ദേശ സ്വയംഭരണ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ  കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാരും മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരും മെഡിക്കല്‍ ഓഫീസര്‍മാരുടെയും ബഹുജനങ്ങളുടെയും കൂട്ടായ്മയുടെ ഫലമാണ് നമ്മുടെ ഗ്രാമീണ മേഖലയിലെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളെന്നും മന്ത്രി പറഞ്ഞു.

date