Skip to main content

'മാസ്സാണ് തൃശൂർ മാസ്‌കാണ് നമ്മുടെ ജീവൻ' തൃശൂർ സിറ്റി പോലീസിന്റെ കരുതലിൽ

തൃശൂർ സിറ്റി പോലീസിന്റെ കരുതലിൽ പരിപാടിയായ 'മാസ്സാണ് തൃശൂർ മാസ്‌കാണ് നമ്മുടെ ജീവൻ' ക്യാമ്പയിൻ തുടക്കമായി. ഓണക്കാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായാണ് വിപുലമായ ക്രമീകരണങ്ങളോടെ സിറ്റി പോലീസ് ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനം ഉപയോഗപ്പെടുത്തി 'മാസ്സാണ് തൃശൂർ മാസ്‌കാണ് നമ്മുടെ ജീവൻ' എന്ന ക്യാമ്പയിൻ തൃശൂർ സിറ്റി പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെ ആഗസ്റ്റ് 24-ന് തത്സമയ സംപ്രേഷണം തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓണാഘോഷം വീടുകളിലേക്ക് ചുരുക്കേണ്ടതുണ്ടെന്നും ജനങ്ങൾ ഓരോരുത്തരും സ്വയം പാലിക്കുന്ന നിയന്ത്രണത്താൽ മാത്രമേ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സാധിക്കുകയുള്ളൂ എന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ തത്സസമയ സംപ്രേഷണത്തിൽ പറഞ്ഞു. പോലീസ് സംവിധാനങ്ങൾ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്ന ഒന്നല്ലെന്നും ജീവന്റെ സുരക്ഷയ്ക്കാണെന്നും കൃഷി വകുപ്പി മന്ത്രി അഡ്വ. വി എസ് സുനിൽകുമാറും പറഞ്ഞു.
ഓണാഘോഷ വേളകളിലും മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗിക്കുന്നതും ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിനും കൂട്ടം കൂടിയുള്ള ആഘോഷ പരുപാടികൾ ക്രമീകരിച്ച് ആഘോഷങ്ങൾ വീടുകളിലേക്ക് ചുരുക്കുകയുമാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.
പ്രചരണപരിപാടിയുടെ ഭാഗമായി നവ മാധ്യമങ്ങൾ ഉൾപ്പെടെ പത്ര- ദൃശ്ര - ശ്രവ്യ മാധ്യമങ്ങളിലൂടെയും ബോധവത്ക്കരണ പ്രചരണ പ്രവർത്തനങ്ങൾ നടത്തുകയും മൾട്ടിമീഡിയ സംവിധാനമുള്ള പ്രചരണ വാഹനങ്ങൾ ഉപയോഗപ്പെടുത്തി നഗരത്തിലും പരിസര പ്രദേശങ്ങളിലും സഞ്ചരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന് മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെ ഫലപ്രദമായ എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തുന്നതാണെന്നും കോവിഡ് വ്യാപനം തടയുന്നതിന് വ്യാപാരി സമൂഹത്തിന്റെയും പൊതുജനങ്ങളുടേയും സഹകരണം ഉറപ്പാക്കുമെന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു.
തുടർന്ന് മൾട്ടിമീഡിയ സംവിധാനം ഉപയോഗിച്ചുള്ള വാഹന പ്രചരണത്തിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം തൃശൂർ സിറ്റി പൊലീസ് കമ്മിഷ്ണർ ആർ. ആദിത്യയ്‌ക്കൊപ്പം കുന്നംകുളം എസിപി ടി എസ് സിനോജ്, തൃശൂർ എസിപി വി കെ രാജു എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

date