Skip to main content

സർക്കാർ ശ്രമം പൊതുമേഖലയെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടൽ- മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി വ്യാവസായിക പുരോഗതി നേടിയെടുക്കാനാണ് സർക്കാർ തുടക്കം മുതൽ ശ്രമിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഈ സർക്കാർ അധികാരമേറ്റപ്പോൾ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.6 കോടി രൂപയായിരുന്നു. ഭരണത്തിന്റെ ആദ്യ വർഷം തന്നെ നഷ്ടം 71 കോടിയായി കുറച്ചു. പിന്നീട്  തുടർച്ചയായ മൂന്നു വർഷവും ഈ സ്ഥാപനങ്ങളിൽ പലതും ലാഭത്തിലായി. 2015-16ൽ എട്ട് പൊതുമേഖലാ കമ്പനികളാണ് ലാഭത്തിലുണ്ടായിരുന്നത്. 2019-20ൽ പതിനഞ്ച് കമ്പനികൾ ലാഭത്തിലാണ്.
2017-18ൽ അഞ്ചു കോടിയും 2018-19ൽ എട്ടു കോടിയുമായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭം. 2019-20ൽ പ്രവർത്തന ലാഭം 56 കോടി രൂപയാണ്. ഈ മികച്ച നേട്ടം പൊതുമേഖലയോടുള്ള സർക്കാരിന്റെ സമീപനത്തിന്റെ ഫലമാണ്. ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിൽക്കാൻ തീരുമാനിച്ച സ്ഥാപനങ്ങൾ പോലും  സർക്കാർ ഏറ്റെടുക്കുന്നത്.
കുണ്ടറ കേരളാ സിറാമിക്സിലെ നവീകരിച്ച പ്ലാന്റുകളുടെയും പുതിയ പ്രകൃതി വാതക പ്ലാൻറിന്റെയും ഉദ്ഘാടനം ചൊവ്വാഴ്ച നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പൊതുമേഖലാ വ്യവസായങ്ങൾ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന നയത്തിന്റെ ഭാഗമായാണ് കുണ്ടറ സിറാമിക്സിലെ നവീകരണവും വ്യവസായ വകുപ്പ് ഏറ്റെടുത്തത്.
ഇതോടെ ഇവിടെ ആകെയുള്ള അഞ്ചു പ്ലാന്റുകളുടെയും നവീകരണം പൂർത്തിയായി. അതിനൊപ്പം പ്രകൃതിവാതക പ്ലാന്റും ആരംഭിക്കുന്നു. തകർച്ചയിലേക്ക് കൂപ്പുകുത്തിയിരുന്ന ഈ സ്ഥാപനത്തെ രക്ഷിക്കുന്നതിന് 2017ൽ സർക്കാർ അംഗീകാരം നൽകിയ 23 കോടി രൂപയുടെ സമഗ്ര പുനരുദ്ധാരണ പദ്ധതി ഇതിലൂടെ പൂർത്തിയാവുകയാണ്.
പൊതുമേഖലാ വ്യവസായങ്ങളിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത് കെഎംഎംഎൽ ആണ്. 2018-19ൽ 163 കോടി രൂപയാണ് ലാഭം. അതിനു തൊട്ടുമുമ്പത്തെ വർഷം 181 കോടി രൂപ ലാഭമുണ്ടായി.  
കോവിഡ് മഹാമാരി നമ്മുടെ വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിച്ചതിനാൽ വിവിധ പ്രോത്സാഹന പദ്ധതികളിലൂടെ ഈ സാഹചര്യം മറികടക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുൻകൂർ അനുമതിയില്ലാതെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾ തുടങ്ങാൻ ഇപ്പോൾ കഴിയും. ഇതിനുവേണ്ടി നിയമം കൊണ്ടുവന്നു. ഇതുപ്രകാരം 2020 ജനുവരി മുതൽ ഇന്നുവരെ 4042 സംരംഭകർക്ക് അനുമതി നൽകി. 958 കോടിയുടെ നിക്ഷേപം ഇതുവഴി സംസ്ഥാനത്തുണ്ടായി. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന റെഡ് കാറ്റഗറി ഒഴികെയുള്ള വ്യവസായങ്ങളാണ് മുൻകൂർ അനുമതിയില്ലാതെ തുടങ്ങാൻ കഴിയുക.
വ്യവസായ നിക്ഷേപത്തിനുള്ള അനുമതി വേഗത്തിലാക്കുന്നതിന് കെ-സ്വിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം ഏർപ്പെടുത്തി. ഇതുപ്രകാരം 9261 പേർ രജിസ്റ്റർ ചെയ്തു. 906 പേരാണ് അപേക്ഷകൾ പൂർണമായും സമർപ്പിച്ചത്. ഇവരിൽ 171 പേർക്ക് അനുമതി നൽകി. 237 പേർ കൽപ്പിത അനുമതിയോടെ വ്യവസായം തുടങ്ങി. 3600 കോടി രൂപ മുതൽമുടക്ക് വരുന്ന 29 വൻകിട പദ്ധതികൾക്ക് കെ-സ്വിഫ്റ്റ് വഴി അനുമതി നൽകിയിട്ടുണ്ട്. ഇതിലൂടെ 35,000 പേർക്ക് തൊഴിൽ ലഭിച്ചു.
വ്യവസായ ലൈസൻസുകളുടെ കാലാവധി നേരത്തെ ഒരു വർഷം മുതൽ മൂന്നു വർഷം വരെയായിരുന്നു. അത് എല്ലാ വിഭാഗത്തിലും അഞ്ചുവർഷമായി വർധിപ്പിച്ചു.
കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ചെറുകിട വ്യവസായങ്ങൾക്ക് 'വ്യവസായ ഭദ്രത'- എന്ന പേരിൽ 3434 കോടി രൂപയുടെ സഹായ പാക്കേജ് നടപ്പാക്കുകയാണ്. കേരള ബാങ്കുവഴി നബാർഡിന്റെ 225 കോടി രൂപയുടെ മൂലധനസഹായം അനുവദിക്കുന്നുണ്ട്.
കേരളത്തിലെ വ്യവസായങ്ങളിൽ 70 ശതമാനവും സുക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. കഴിഞ്ഞ 4 വർഷത്തിനിടെ 58,826 എംഎസ്എംഇകൾ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 5,388 കോടി രൂപയുടെ നിക്ഷേപം നമ്മുടെ സംസ്ഥാനത്ത് വന്നു. 1.6 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ശ്രമഫലമായി ദേശീയ വ്യവസായ ഇടനാഴിയുടെ ഒരു ഭാഗം കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്ക് നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനുവേണ്ടി 1878 ഏക്കർ ഭൂമി പാലക്കാട്ടും 500 ഏക്കർ എറണാകുളത്തും ഏറ്റെടുക്കും. കൊച്ചി-സേലം ദേശീയ പാതയുടെ ഇരുവശങ്ങളിലായി കേരളത്തിന്റെ സംയോജിത ക്ലസ്റ്റർ യാഥാർഥ്യമാകുമ്പോൾ 10,000 പേർക്ക് നേരിട്ട് ജോലി ലഭിക്കും. 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. കിൻഫ്രയ്ക്കാണ് പദ്ധതിയുടെ ചുമതല. ആവശ്യമായ പണം കിഫ്ബി വഴി ലഭ്യമാക്കും. 160 കിലോമീറ്ററാണ് ഇടനാഴിയുടെ നീളം. ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാനുള്ള നടപടി സ്വീകരിച്ചുവരികയാണ്. അനുമതികൾ ഏകജാലക സംവിധാനത്തിലൂടെ നൽകും.
വ്യവസായ ഇടനാഴിയിലെ ആദ്യ വ്യവസായ സിറ്റി 'ഗിഫ്റ്റ്'- (കൊച്ചി ഗ്ലോബൽ ഇൻഡസട്രീയൽ ഫിനാൻസ് ആന്റ് ട്രേഡ്) പദ്ധതിക്ക് 220 ഹെക്ടർ ഭൂമി ഏറ്റെടുക്കും. അടുത്ത ഫെബ്രുവരിയിൽ ഏറ്റെടുക്കൽ പൂർത്തിയാകും. വ്യവസായ-വാണിജ്യ സംരംഭങ്ങൾക്ക് ആധുനിക അടിസ്ഥാന സൗകര്യങ്ങളുള്ള കേന്ദ്രമായി ഗിഫ്റ്റിലൂടെ കൊച്ചി മാറും. 1.2 ലക്ഷം പേർക്ക് നേരിട്ടും 3.6 ലക്ഷം പേർക്ക് പരോക്ഷമായും ഗിഫ്റ്റിലൂടെ തൊഴിൽ ലഭിക്കും.
കോവിഡിനു ശേഷമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മെയ് 30ന് നാം മുന്നോട്ട് പരിപാടിയിൽ ഒരു ചർച്ച നടന്നിരുന്നു. ഈ ചർച്ചയിൽ ടെറുപെൻപോൾ കമ്പനിയുടെ മുൻ ചെയർമാൻ പത്മകുമാർ ഒരു നിർദേശം മുന്നോട്ടുവെച്ചു. തിരുവനന്തപുരം കേന്ദ്രമായി മെഡിക്കൽ ഉപകരണങ്ങളുടെ വ്യവസായം തുടങ്ങുന്നതിന് വലിയ സാധ്യതയുണ്ടെന്ന് പത്മകുമാർ തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാണിച്ചു. ഈ നിർദേശം ഗൗരവമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഡിവൈൻസ് പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഈ മാസം 24-ന് ഇതിന്റെ നിർമാണ ഉദ്ഘാടനം നിശ്ചയിച്ചിട്ടുണ്ട്.
പാലക്കാട് മെഗാ ഫുഡ്പാർക്ക്, ഒറ്റപ്പാലം ഡിഫൻസ് പാർക്ക് എന്നിവയുടെ നിർമാണവും പൂർത്തിയായിട്ടുണ്ട്. ഫുഡ് പാർക്കിൽ 30 യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചു കഴിഞ്ഞു. ഡിഫൻസ് പാർക്കിന്റെ ഉദ്ഘാടനം വൈകാതെ നടക്കും.
ചേർത്തലയിൽ മെഗാ മറൈൻ ഫുഡ് പാർക്കിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. 84 ഏക്കർ വരുന്ന പാർക്കിൽ 26 സംരംഭകർക്ക് സ്ഥലം അനുവദിച്ചു. 130 കോടി രൂപയാണ് പാർക്കിന്റെ നിർമാണ ചെലവ്. ഈ പാർക്ക് വഴി 500 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലവസരവും ഉണ്ടാകും.
പാലക്കാട് ലൈറ്റ് എഞ്ചിനീയറിംഗ് പാർക്കിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ഉൾപ്പെടെ ആദ്യഘട്ടം പൂർത്തിയായി. ഏഴു സംരംഭങ്ങൾക്ക് കെട്ടിടം അനുവദിച്ചു. രണ്ടാം ഘട്ടം ഡിസംബറിൽ പൂർത്തിയാകും.
മട്ടന്നൂരിൽ 137 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര കൺവെൻഷൻ സെന്ററിന് ഭരണാനുമതി നൽകിയിട്ടുണ്ട്.
തിരുവനന്തപരും തോന്നയ്ക്കലിൽ ഗ്ലോബൽ ആയുർവേദ വില്ലേജ് ഒന്നാംഘട്ടം തുടങ്ങുന്നതിന് 7.45 ഏക്കർ ഭൂമി സ്വകാര്യ സ്ഥാപനത്തിന് കൈമാറി. രണ്ടാംഘട്ടത്തിന് വർക്കലയിൽ 32 ഏക്കർ സ്ഥലം ഏറ്റെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 3206/2020

date