Skip to main content

പാലാരിവട്ടം പാലം പൊളിച്ച് പണിയുന്ന പ്രവൃത്തികൾ ഉടൻ ആരംഭിക്കും: മുഖ്യമന്ത്രി

സുപ്രീം കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തലത്തിൽ പാലാരിവട്ടം പാലം പൊളിച്ച് പണിയുന്ന പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുസംബന്ധിച്ച് ഇ. ശ്രീധരനുമായി സംസാരിച്ചു. നിർമാണ മേൽനോട്ടം ഏറ്റെടുക്കാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എട്ടുമാസത്തിനകം പണി പൂർത്തിയാക്കാനാവുമെന്ന് ഇ. ശ്രീധരൻ അറിയിച്ചു.
ഗതാഗതത്തിന് തുറന്നു നൽകിയ ഒരു വർഷത്തിനുള്ളിൽ പാലത്തിൽ വിള്ളലുകൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് സർക്കാർ പരിശോധനയ്ക്ക് തയ്യാറായത്. പ്രാഥമിക പരിശോധനയിൽ തന്നെ ഗുരുതരമായ അപാകത കണ്ടെത്തി. തുടർന്ന് വിശദമായി പരിശോധിക്കാൻ ഇ. ശ്രീധരനെയും മദ്രാസ് ഐഐടിയെയും ചുമതലപ്പെടുത്തി. അവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചശേഷമാണ് പാലം പൊളിക്കാൻ തീരുമാനിച്ചത്.
പാലം നിർമാണത്തിലെ അഴിമതിയെക്കുറിച്ച് വിജിലൻസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. അഴിമതി നടത്തിയവർ രക്ഷപ്പെടില്ല. അവരെ നിയമത്തിനു മുന്നിലെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 3223/2020

date