Skip to main content

പട്ടികജാതി സങ്കേതങ്ങളുടെ സമഗ്രവികസനം ലക്ഷ്യം: മന്ത്രി എ.കെ. ബാലന്‍

പട്ടികജാതി സങ്കേതങ്ങളുടെ സമഗ്രവികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവര്‍ഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍. അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായി  ഇലകമണ്‍ പഞ്ചായത്തിലെ ഇ. പി  കോളനി, നാവായിക്കുളം പഞ്ചായത്തിലെ കൈപ്പടക്കോണം - പുളിയറക്കോണം കോളനി എന്നിവിടങ്ങളില്‍ നടപ്പാക്കിയ വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം
ഓണ്‍ലൈനിലൂടെ  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പട്ടിക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതിക്കായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഓരോ കോളനിയിലെയും അന്തേവാസികളുമായി സംസാരിച്ച് അവരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താണ്  വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 273 അംബേദ്കര്‍ കോളനികള്‍ ഏറ്റടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതില്‍ 27 ഗ്രാമങ്ങളിലെ പ്രവര്‍ത്തനങ്ങൾ പൂര്‍ത്തീകരിച്ചു. ശേഷിക്കുന്നവ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഇ.പി കോളനിയിലെ പദ്ധതിയുടെ ശിലാഫലകം വി. ജോയ് എം.എല്‍.എ. അനാച്ഛാദനം ചെയ്തു. 12 വീടുകളുടെ പുനരുദ്ധാരണം, സംരക്ഷണ ഭിത്തി നിര്‍മാണം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഇ. പി  കോളനിയില്‍ പൂര്‍ത്തീകരിച്ചത്. ഒരു കോടിയോളം രൂപയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്.

കൈപ്പടക്കോണം - പുളിയാറകോണം കോളനിയില്‍ 20 വീടുകള്‍ പുതുക്കിപ്പണിയുകയും രണ്ടു കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. രണ്ട് ഓവര്‍ ഹെഡ് ടാങ്കുകളും പണികഴിപ്പിച്ചു. കോളനിയ്ക്കകത്തെ റോഡുകള്‍ കോണ്‍ക്രീറ്റും ചെയ്തു.

ഇലകമണ്‍ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സുമംഗല അധ്യക്ഷത വഹിച്ചു. ജില്ലാ  പട്ടിക ജാതി വികസന ഓഫീസര്‍ രാജേഷ് എസ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി. രഞ്ജിത്, വൈസ് പ്രസിഡന്റ് ബി.എസ്. ജോസ്, ജനപ്രതിനിധികള്‍,  ഉദ്യോഗസ്ഥര്‍, കോളനി നിവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൈപ്പടക്കോണം - പുളിയാറകോണം കോളനിയിലും ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.

 

date