Skip to main content

കോവിഡ് കേസുകള്‍ കുറയുന്നു: ജില്ലയില്‍ നംവംബര്‍ 11 മുതല്‍ 17 വരെ റിപ്പോര്‍ട്ട് ചെയ്തത്  691 കേസുകള്‍ മാത്രം ഈ ദിവസങ്ങളില്‍ മൂന്ന് പഞ്ചായത്തുകളില്‍ ഒരാള്‍ക്ക് പോലും  രോഗം  സ്ഥിരീകരിച്ചിട്ടില്ല 

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ചൂടുകള്‍ക്കിടയിലും ജില്ലയ്ക്ക് ആശ്വസിക്കാന്‍ വക  നല്‍കുന്നതാണ്  ജില്ലയിലെ  കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നു എന്നത്.നവംബര്‍ 11 മുതല്‍ 17 വരെയുള്ള  കണക്കുകള്‍ പ്രകാരം  ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 691  കോവിഡ് കേസുകള്‍ മാത്രമാണ്.ഈ കാലയളവില്‍ വോര്‍ക്കാടി,കാറഡുക്ക,മീഞ്ച ഗ്രാമപഞ്ചായത്തുകളില്‍ ഒറ്റ കോവിഡ് പോസറ്റീവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തില്ലയെന്നതും ശ്രദ്ധേയമാണ്.കൂടാതെ ബദിയടുക്ക(5),ബെള്ളൂര്‍(3) ചെങ്കള(6), ഈസ്റ്റ്-എളേരി(1), എന്‍മകജെ(3), കുംബടാജെ(2),മംഗല്‍പ്പാടി(6),മൊഗ്രാല്‍-പുത്തൂര്‍(3),പൈവളിഗെ(1),പുത്തിഗൈ(3),വലിയപറമ്പ(2) എന്നീ പഞ്ചായത്തുകളില്‍ പത്തിന് താഴെ കോവിഡ് കേസുകളാണ് ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നവംബര്‍ 11,13,15,17 ദിവസങ്ങളില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കുറവ് കോവിഡ് കേസുകള്‍  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്  കാസര്‍കോട് ജില്ലയിലാണ്. കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു. രോഗ വ്യാപനം പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ ആന്റിജന്‍ പരിശോധന വര്‍ധിപ്പിക്കാനും ജില്ലാതല ഓഫീസര്‍മാരോട്  കളക്ടര്‍ നിര്‍ദ്ദേശിച്ചു.

നവംബര്‍ 11 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍  ജില്ലയില്‍ നിന്ന്  844 പേര്‍ക്ക് രോഗം ഭേദമായി. ഈ കാലയളവില്‍ സംസ്ഥാനത്ത് ആകെ 31, 488 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.എന്നാല്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 691 കേസുകള്‍ മാത്രം. അതായത്  ഈ കാലയളവില്‍ സംസ്ഥാനത്ത്  ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ 2.19 ശതമാനം മാത്രമാണ്  കാസര്‍കോട്  ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സെക്ട്രറല്‍ മജിസ്‌ട്രേറ്റ്മാരും മാഷ് പദ്ധതിയിലെ അധ്യാപകരും  നടത്തിയ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ രോഗവ്യാപനം കുറയ്ക്കാന്‍ സഹായകമായി.

date