Skip to main content

തീര്‍ത്ഥാടന ടൂറിസം രംഗത്ത് ഒരു ചുവടുകൂടി

*ചെമ്പഴന്തി ഗുരുകുലം കണ്‍വെന്‍ഷന്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാകുന്നു

**നിര്‍മിക്കുന്നത് 23,622 ചതുരശ്ര അടി വിസ്തൃതിയില്‍

 

ശ്രീനാരായണ ഗുരുവിന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ ചെമ്പഴന്തിയില്‍ ടൂറിസം വകുപ്പ് നിര്‍മിക്കുന്ന ശ്രീ നാരായണ ഗുരുകുലം കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണം അന്തിമ ഘട്ടത്തില്‍.  വയല്‍വാരം വീടിനോട് ചേര്‍ന്ന് 18 കോടിയിലധികം രൂപ ചെലവഴിച്ചാണ് അതിമനോഹരമായ ആധുനിക കണ്‍വെന്‍ഷന്‍ സെന്ററും ഡിജിറ്റല്‍ മ്യൂസിയവും ഒരുങ്ങുന്നത്.  കണ്‍വെന്‍ഷന്‍ സെന്ററിന്റെ മോള്‍ഡെഡ് മേല്‍ക്കൂരയുടെ നിര്‍മാണമാണ് നിലവില്‍ പുരോഗമിക്കുന്നത്.  ഗുരുദേവന്റെ ജന്മഗൃഹം സന്ദര്‍ശിക്കുന്നതിന് എത്തുന്ന തീര്‍ത്ഥടകര്‍ക്കും സഞ്ചാരികള്‍ക്കുമായി കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.  ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല.

ഒഡിഷയിലെ സ്തൂപക്ഷേത്ര മാതൃകയില്‍ അതിമനോഹരമായി രൂപകല്‍പന ചെയ്തിട്ടുള്ള കണ്‍വെന്‍ഷന്‍ സെന്ററിന് രണ്ടു നിലകളിലായി 23,622 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുണ്ട്.  15,751 ചതുരശ്രയടി വിസ്തൃതിയുള്ള താഴത്തെ നിലയില്‍ 1,200 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന ഹാള്‍ നിര്‍മിച്ചിട്ടുണ്ട്.  മുകളിലെ നിലയിലാണ് ഡിജിറ്റല്‍ മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.  കണ്‍വെന്‍ഷന്‍ സെന്ററില്‍ ഗ്രീന്റൂം, ഓഫീസ്, കിച്ചന്‍, സ്റ്റോര്‍ റൂം, ശുചിമുറി ബ്ലോക്ക് എന്നിവയുമുണ്ട്. 

ഗുരുവിനെക്കുറിച്ചുള്ള രാജ്യത്തെ ആദ്യ ഡിജിറ്റല്‍ മ്യൂസിയമാണ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരുങ്ങുന്നത്. ഇതിന് 8,000 ചതുരശ്രയടിയോളം വിസ്തീര്‍ണമുണ്ട്. ഗുരുവിന്റെ ബാല്യവും കൗമാരവും യൗവനവും ജ്ഞാനവേളയും സാങ്കേതികസഹായത്തോടെ ഓരോ ഹാളിലായി വിവരിക്കും.  വലിയ സ്‌ക്രീനില്‍ ബട്ടന്‍ അമര്‍ത്തിയാല്‍ ദൃശ്യത്തിന്റെ സഹായത്തോടെ ഗുരുവിന്റെ ഓരോ കാലഘട്ടത്തെയും അടുത്തറിയാന്‍ കഴിയുന്ന പ്രത്യേകതയാണ് ഇവിടെയുള്ളത്. ഡിജിറ്റല്‍ ലൈബ്രറിയില്‍ ഗുരുവുമായി ബന്ധപ്പെട്ടു പുറത്തിറങ്ങിയ പുസ്തകങ്ങളുടെ ഡിജിറ്റല്‍ ശേഖരവുമുണ്ടാകും.  തീര്‍ത്ഥടന ടൂറിസം ഭൂപടത്തില്‍ ജില്ലയുടെ സ്ഥാനം ഒന്നുകൂടി അടയാളപ്പെടുത്താന്‍ ചെമ്പഴന്തി ഗുരുകുലം കണ്‍വെന്‍ഷന്‍ സെന്ററിനു സാധിക്കും.

 

date