Skip to main content

സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളിൽ

* അപേക്ഷകൾ ജനുവരി 27 മുതൽ അക്ഷയ സെന്ററുകളിലൂടെ നൽകാം

പൊതുജനങ്ങളുടെ പരാതികളും ആവലാതികളും ഉടനടി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി എട്ട്, ഒമ്പത്, 11 തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ നടക്കും. നാളുകളായി തീർപ്പാകാതെ കിടക്കുന്ന പരാതികൾ, തർക്കങ്ങൾ, പലതരം നൂലാമാലകളിൽപ്പെട്ടു തീരുമാനമാകാതെ കിടക്കുന്ന പ്രശ്നങ്ങൾ, ജനങ്ങളുടെ വിവിധങ്ങളായ അപേക്ഷകൾ തുടങ്ങിയവയ്ക്ക് അടിയന്തരമായി പരിഹാരം കാണുക എന്ന ഉദ്ദേശ്യത്തിലാണ് സാന്ത്വന സ്പർശം പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നതെന്ന് സഹകരണം - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഫെബ്രുവരി എട്ടിന് കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ പരാതികൾ പരിഗണിക്കാൻ നെയ്യാറ്റിൻകര ഹയർ സെക്കൻഡറി സ്‌കൂളിൽ അദാലത്ത് നടക്കും. രാവിലെ ഒമ്പതു  മുതൽ 12.30 വരെ കാട്ടാക്കട താലൂക്കിലേയും രണ്ടു മണി മുതൽ 5.30 വരെ നെയ്യാറ്റിൻകര താലൂക്കിലേയും പരാതികൾ  പരിശോധിക്കും. ഒമ്പതിനു വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ പരാതികൾ പരിശോധിക്കും. ആറ്റിങ്ങൽ ഹയർ സെക്കൻഡറി സ്‌കൂളാണ് വേദി.

രാവിലെ ഒമ്പതു മുതൽ 12.30 വരെ വർക്കല താലൂക്കിലേയും രണ്ടു മുതൽ 5.30 വരെ ചിറയിൻകീഴ് താലൂക്കിലേയും പരാതികളാകും പരിഗണിക്കുക. അദാലത്തിന്റെ അവസാന ദിനമായ ഫെബ്രുവരി 11ന് തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ  പരാതികളാകും പരിശോധിക്കുക. എസ്.എം.വി. സ്‌കൂളാണു വേദി. രാവിലെ ഒമ്പതു മുതൽ 12.30 വരെ നെടുമങ്ങാട് താലൂക്കിന്റെയും രണ്ടു മുതൽ 5.30വരെ തിരുവനന്തപുരം താലൂക്കിന്റെയും പരാതികൾ കേൾക്കും. സഹകരണം - ടൂറിസം -  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഫിഷറീസ് മന്ത്രി ജെ. മേഴ്സുക്കുട്ടിയമ്മ എന്നിവരാണു പരാതികൾ പരിശോധിച്ചു പരിഹാരം നിർദേശിക്കുന്നത്. 

date