സാന്ത്വന സ്പർശം: ജില്ലയിൽ ലഭിച്ചത് 6769 അപേക്ഷകൾ
ജില്ലയിൽ സാന്ത്വന സ്പർശം അദാലത്തിലേക്ക് അപേക്ഷ നൽകിയത് 6769 പേർ. ഇന്നലെ (ഫെബ്രുവരി 02) വരെയായിരുന്നു അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാൻ സമയം നൽകിയിരുന്നത്. ഫെബ്രുവരി 08, 09, 11 തീയതികളിലാണു ജില്ലയിൽ അദാലത്ത്.
റവന്യൂ സംബന്ധമായാണ് കൂടുതൽ അപക്ഷകളും പരാതികളും ലഭിച്ചിരിക്കുന്നത്. 2607 അപേക്ഷകൾ ഈ വിഭാഗത്തിലുണ്ട്. ഭക്ഷ്യ - പൊതുവിതരണ വകുപ്പുമായി ബന്ധപ്പെട്ട 959 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണം - 849, തൊഴിലും നൈപുണ്യവും - 733, സഹകരണം - 283 എന്നിങ്ങനെയാണ് കൂടുതൽ പരാതികൾ ലഭിച്ച മറ്റു വകുപ്പുകൾ. 341 പരാതികൾ മുഖ്യമന്ത്രിയുടെ ഓഫിസ് മുഖാന്തരം ലഭിച്ചു.
മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഡോ. ടി.എം. തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുക. രണ്ട് താലൂക്കുകൾക്ക് ഒരു ദിവസം എന്ന നിലയിലാണ് അദാലത്ത് ക്രമീകരിച്ചിരിക്കുന്നത്.
ഫെബ്രുവരി എട്ടിന് കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ പരാതികൾ പരിഗണിക്കാൻ നെയ്യാറ്റിൻകര ഹയർ സെക്കൻഡറി സ്‌കൂളിൽ അദാലത്ത് നടക്കും. രാവിലെ ഒമ്പതു മുതൽ 12.30 വരെ കാട്ടാക്കട താലൂക്കിലേയും രണ്ടു മണി മുതൽ 5.30 വരെ നെയ്യാറ്റിൻകര താലൂക്കിലേയും പരാതികൾ പരിശോധിക്കും. ഒമ്പതിനു വർക്കല, ചിറയിൻകീഴ് താലൂക്കുകളിലെ പരാതികൾ പരിശോധിക്കും. ആറ്റിങ്ങൽ ഹയർ സെക്കൻഡറി സ്‌കൂളാണ് വേദി.
രാവിലെ ഒമ്പതു മുതൽ 12.30 വരെ വർക്കല താലൂക്കിലേയും രണ്ടു മുതൽ 5.30 വരെ ചിറയിൻകീഴ് താലൂക്കിലേയും പരാതികളാകും പരിഗണിക്കുക. അദാലത്തിന്റെ അവസാന ദിനമായ ഫെബ്രുവരി 11ന് തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിലെ പരാതികളാകും പരിശോധിക്കുക. എസ്.എം.വി. സ്‌കൂളാണു വേദി. രാവിലെ ഒമ്പതു മുതൽ 12.30 വരെ നെടുമങ്ങാട് താലൂക്കിന്റെയും രണ്ടു മുതൽ 5.30വരെ തിരുവനന്തപുരം താലൂക്കിന്റെയും പരാതികൾ കേൾക്കും.
- Log in to post comments