Skip to main content

സര്‍ക്കാര്‍ ഐ ടി ഐകളെ രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക പരിശീലനസ്ഥാപനങ്ങളായി ഉയര്‍ത്തും : മന്ത്രി ടി പി രാമകൃഷ്ണന്‍

സര്‍ക്കാര്‍ ഐ ടി ഐകളെ രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക പരിശീലനസ്ഥാപനങ്ങളായി ഉയർത്തുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ. മണലൂര്‍ ഗവ. ഐടിഐ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വര്‍ക്കല, തിരുവമ്പാടി, ഇടുക്കി കഞ്ഞിക്കുഴി ഗവ. ഐ ടി ഐ കെട്ടിടങ്ങളുടെ ശിലാസ്ഥാപന കര്‍മവും ഓൺലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചര കോടി രൂപ ചെലവില്‍ 1.13 ഏക്കര്‍ സ്ഥലത്ത് ആധുനികസൗകര്യങ്ങളോടുകൂടിയാണ് വര്‍ക്കല ഐ ടി ഐയ്ക്കു വേണ്ടി കെട്ടിടസമുച്ചയം നിര്‍മിക്കുന്നത്. ഐ ടി ഐയുടെ വികസനത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനമാണ് ഇതോടുകൂടി യാഥാര്‍ഥ്യമാകുന്നത്. 2010ല്‍ പ്രവര്‍ത്തനമാരംഭിച്ച തിരുവമ്പാടി ഗവ. ഐ ടി ഐയുടെ ആദ്യഘട്ട വികസനത്തിന്റെ ഭാഗമായി ആറു കോടി 75 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.തിരുവമ്പാടിയില്‍ മൂന്ന് ട്രേഡുകള്‍ കൂടി ആരംഭിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ മുന്നിലുണ്ട്. ഹോസ്റ്റല്‍ സൗകര്യം, കെ എസ് ആര്‍ ടി സിയുടെ പ്രത്യേക സര്‍വീസ് തുടങ്ങിയ ആവശ്യങ്ങളും സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും,ഐ ടി ഐയില്‍ നിര്‍മിക്കുന്ന പൂള്‍ മഴവെള്ളസംഭരണത്തിന്റെയും ജലസംരക്ഷണത്തിന്റെയും മാതൃകയാകട്ടെയെന്നും മന്ത്രി പറഞ്ഞു.  

ഇടുക്കി കഞ്ഞിക്കുഴി ഐ ടി ഐ വികസനപദ്ധതിയുടെ ആദ്യഘട്ടമായി മൂന്ന് കോടി 10 ലക്ഷം രൂപ ചെലവില്‍ ഉയരുന്ന കെട്ടിടസമുച്ചയത്തിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി 76 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. ഇപ്പോള്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ മൂന്ന് പുതിയ ട്രേഡുകള്‍ ആരംഭിക്കാനുള്ള സംവിധാനമുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ട്രേഡ് ആരംഭിക്കുന്നതുള്‍പ്പെടെ ഐ ടി ഐയുടെ വികസനത്തിന് സര്‍ക്കാരിന്റെ പിന്തുണ ഉണ്ടാകും. 2013ല്‍ പ്രവര്‍ത്തനമാരംഭിച്ച ഐ ടി ഐയ്ക്ക് എട്ടു കോടി 24 ലക്ഷം രൂപ വിനിയോഗിച്ച് മൂന്നു നില കെട്ടിടം നിര്‍മിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. നിര്‍മാണമേഖലയില്‍ ഐ ടി ഐയിലെ ട്രെയിനികള്‍ സേവനമനുഷ്ഠിക്കുന്നത് വ്യാപിപ്പിക്കണം. ഐ ടി ഐ ട്രെയിനികള്‍ മുഖേന സര്‍ക്കാരുമായി ബന്ധപ്പെട്ട ഇ സേവനങ്ങളും സര്‍വേ, കെട്ടിടനിര്‍മാണപ്ലാന്‍ തയ്യാറാക്കല്‍ തുടങ്ങിയ സേവനങ്ങളും നല്‍കുന്ന പ്രൊഡക്ഷന്‍ സെന്റര്‍ ആരംഭിക്കുവാനും പദ്ധതിയുണ്ടെന്ന് മന്ത്രി ചടങ്ങില്‍ പറഞ്ഞു. . 

മണലൂര്‍ ഐ ടി ഐ യ്ക്കു വേണ്ടി രണ്ടു കോടി 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നാല് പുതിയ ട്രേഡുകള്‍ കൂടി ആരംഭിക്കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കും. സ്വയംസംരംഭകത്വം വളര്‍ത്തുന്നതടക്കം വിവിധ പദ്ധതികള്‍ മണലൂര്‍ ഐ ടി ഐ നടപ്പാക്കിയിട്ടുണ്ട്. ലഹരിവിരുദ്ധക്ലബ്ബ്, ഹരിതക്ലബ്ബ്, നൈപുണ്യകര്‍മ്മസേന തുടങ്ങിയവ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നത് പുതുതലമുറയുടെ സാമൂഹികപ്രതിബദ്ധതയാണ് തെളിയിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ ടി ഐകള്‍ അവയുടെ സുവര്‍ണകാലത്തിലൂടെയാണ് കടന്നുപോകുന്നത്. പുതിയ ഐ ടി ഐകളും ആധുനികട്രേഡുകളും ആരംഭിച്ചും നൈപുണ്യവികസനത്തിന് പ്രാധാന്യം നല്‍കിയും വ്യാവസായികപരിശീലനമേഖലയെ ഉന്നതനിലവാരത്തിലേക്ക് നയിച്ചു. ഈ ഗവണ്‍മെന്റ് അധികാരത്തിലെത്തുമ്പോള്‍ 82 സര്‍ക്കാര്‍ ഐ ടി ഐകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ സര്‍ക്കാര്‍ ഐ ടി ഐകളുടെ എണ്ണം 104 ആയി ഉയര്‍ന്നിട്ടുണ്ട്. മികച്ച തൊഴില്‍സാധ്യത ഉറപ്പുവരുത്തുന്ന ആധുനികട്രേഡുകളോടെ വര്‍ക്കല ഉള്‍പ്പെടെ 22 പുതിയ സര്‍ക്കാര്‍ ഐ ടി ഐകള്‍ ഈ ഗവണ്‍മെന്റ് ആരംഭിച്ചു. ഇതിനുപുറമെ ഇടുക്കി ജില്ലയിലെ കരുണാപുരം, ഏലപ്പാറ കൊല്ലം ജില്ലയില്‍ പോരുവഴി, കുളത്തൂപ്പുഴ, മലപ്പുറം ജില്ലയിലെ വാഴക്കാട് എന്നീ പുതിയ ഐ ടി ഐകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. 

കിഫ്ബി സഹായത്തോടെ പത്ത് ഐ ടി ഐകളും സര്‍ക്കാര്‍ പദ്ധതിവിഹിതം ഉപയോഗിച്ച് രണ്ട് ഐ ടി ഐകളും അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഐ ടി ഐകളും വ്യവസായസംരംഭങ്ങളുമായുള്ള ബന്ധം വിപുലപ്പെടുത്തി നൈപുണ്യവികസനത്തിനുള്ള സാധ്യത ഉപയോഗപ്പെടുത്തും. ഐ ടി ഐകളെ ഉല്‍പ്പാദന-വിപണന-സേവന കേന്ദ്രങ്ങളായി മാറ്റുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. മൂന്ന് ഐടിഐകളില്‍ ആരംഭിച്ച പ്രൊഡക്ഷന്‍ സെന്ററുകള്‍ എല്ലാ സര്‍ക്കാര്‍ ഐടിഐകളിലേക്കും വ്യാപിപ്പിക്കും. സര്‍ക്കാര്‍ ഐടിഐകളെ രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായിക പരിശീലനസ്ഥാപനങ്ങളായി ഉയര്‍ത്തെുമെന്നും മാറുന്ന തൊഴില്‍വിപണിയിലെ പരമാവധി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി പരിശീലനത്തോടൊപ്പം നൈപുണ്യവികസനത്തിനും സംസ്ഥാന ഗവണ്‍മെന്റ് പ്രത്യേക പ്രാധാന്യം നല്‍കുന്നവെന്ന് മന്ത്രി പറഞ്ഞു.

വര്‍ക്കല ഐടിഐ കെട്ടിടത്തിെന്റ ശിലാസ്ഥാപന ചടങ്ങില്‍ അഡ്വ. വി ജോയിഎംഎല്‍എ അധ്യക്ഷത വഹിച്ചു. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ എം ലാജി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. അജയന്‍, കൗൺസിലർമാരായ എൻ അശോകൻ , എസ് ഉണ്ണികൃഷ്ണൻ, ആർ റിജി, രഞ്ജു ബിനു, ഗവ: ഐ റ്റി ഐ (ചാക്ക) പ്രിൻസിപ്പാൾ ആർ സുധാശങ്കർ, ഗവ: ഐ റ്റി എ (വർക്കല) പ്രിൻസിപ്പാൾ ഡി ശോഭന എന്നിവർ സംസാരിച്ചു. വ്യാവസായിക പരിശീലനവകുപ്പ് 'ഡയറക്ടർ ഡോ.ചിത്ര എസ് . ഓൺലൈനിലൂടെ ചടങ്ങിൽ സ്വാഗതം അർപ്പിച്ചു. ഐ ടി ഐ കെട്ടിട സമുച്ചയത്തിൻ്റെ നിർമ്മാണ ഉത്ഘാടന ഫലകത്തിൻ്റെ അനാച്ഛാദനം വി ജോയി എം എൽ എ നിർവ്വഹിച്ചു.

date