Skip to main content

വര്‍ക്കലയില്‍ ഐ.ടി.ഐ ഉദ്ഘാടനം ചെയ്തു

 

വര്‍ക്കലയില്‍ പുതുതായി ആരംഭിച്ച സര്‍ക്കാര്‍ ഐ.ടി.ഐ യുടെ ഉദ്ഘാടനം പുന്നമൂട് എന്‍.എസ്.എസ് കരയോഗം അങ്കണത്തില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഏഴ് ഐ.ടി.ഐ കളില്‍ രണ്ടാമത്തെ ഐ.ടി.ഐ ആണിത്.  പുതു തലമുറ പുതിയ തൊഴില്‍ സംസ്‌ക്കാരമാണ് ഇഷ്ടപ്പെടുന്നതെന്നും ഐ.റ്റി.ഐ വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് തൊഴില്‍ ലഭിക്കുന്നതിനു സാധ്യമായ സഹായങ്ങളെല്ലാം സംസ്ഥാനസര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ ഐ.ടി.ഐ കളെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.  വിദ്യഭ്യാസ മേഖലയുടെ മുന്നേറ്റത്തിനായി ആവിഷ്‌കരിച്ച വിദ്യദിശ വര്‍ക്കല മണ്ഡലം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുന്നമൂട് എന്‍.എസ്.എസ് കരയോഗം നല്‍കിയ സ്ഥലത്തില്‍ താല്‍ക്കാലികമായാണ് ഐ.ടി.ഐ പ്രവര്‍ത്തനം ആരംഭിച്ചത്.  ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഡീസല്‍ മെക്കാനിക്, ഫുഡ് ആന്റ് ബിവറേജ് അസിസ്റ്റന്റ് എന്നീ നാല് കോഴ്‌സുകളില്‍ രണ്ട് വീതം ബാച്ചുകളെയാണ് ഐ.ടി.ഐ യില്‍ അനുവദിച്ചിരിക്കുന്നത്. 35 പെണ്‍കുട്ടികളും പ്രവേശനം നേടിയിട്ടുണ്ട്.

വര്‍ക്കലയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായമാണിതെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന വി. ജോയി എം.എല്‍.എ പറഞ്ഞു.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ താന്‍ നല്‍കിയ വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ഡോ. എ. സമ്പത്ത് എം.പി മുഖ്യ പ്രഭാഷണം നടത്തി.  20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വര്‍ക്കലയില്‍ ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനം പ്രവര്‍ത്തന സജ്ജമാകുന്നത്. അതുകൊണ്ട് തന്നെ ഒരു നാടിന്റെ സ്വപ്നമാണ് സാക്ഷാല്‍ക്കരിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു.  
വ്യാവസായിക പരിശീലന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി.കെ മാധവന്‍, നഗരസഭ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു, വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. അനിജോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ മറ്റ് ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.
(പി.ആര്‍.പി. 2023/2018)

date