Skip to main content

ബന്ധുവീടുകളില്‍ അഭയം തേടിയവര്‍ക്കും സൗജന്യ റേഷന്‍ നല്‍കും - മന്ത്രി കെടി ജലീല്‍

ദുരിതാശ്വാസ ക്യാംപുകളിലല്ലാതെ ബന്ധുവീടുകളില്‍ അഭയം തേടിയവ ദുരിതബാധിതര്‍ക്കും സൗജന്യ റേഷന്‍ നല്‍കുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകകായിരുന്നു മന്ത്രി. വെള്ളപ്പൊക്കത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് തിരികെ നല്‍കുന്നതിനായി സെപ്റ്റംബര്‍ ഒന്ന് മുതല്‍ 10 വരെ പ്രത്യേക ക്യാംപ് നടത്തും. പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അവ സ്‌കൂളില്‍ എത്തിച്ച് നല്‍കുമെന്നും ആവശ്യമെങ്കില്‍ സ്‌കൂളില്‍ പോകുന്നതിന് ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കുന്നതിനായി  ഉന്നത ഉദ്യോഗസ്ഥരെ ഓരോ മണ്ഡലത്തിലും ചുമതലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.  നിലമ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച മന്ത്രി, ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം നിലമ്പൂരിലെ ചാലക്കുത്ത് ദുരിതാശ്വാസ ക്യാമ്പിലാണ് മന്ത്രി ആദ്യം സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ഓരോ ക്യാമ്പുകളിലായി ആശ്വാസ വാക്കുകളുമായി മന്ത്രിയെത്തി. നിലമ്പൂര്‍ പൂച്ചപ്പാറയില്‍ വിള്ളലേറ്റ വീടുകളും മന്ത്രി സന്ദര്‍ശിച്ചു. പി.വി അബ്ദുള്‍ വഹാബ് എം പി, പി.വി അന്‍വര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വീടുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിങ്ങനെ ഒരോ മേഖലകളിലെയും നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൃത്യമായ പട്ടിക തയ്യാറാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് ആവശ്യാനുസരണം തുക വിനിയോഗിക്കാന്‍ അനുമതി നല്‍കുന്ന പ്രത്യേകം ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു. ആറ് പേര്‍ മരിച്ച ചെട്ടിയാന്‍പാറ കോളനിയുടെ പുനരുദ്ധാരണത്തിന് പ്രത്യേക പാക്കേജ് പരിഗണയിലുള്ളതായും മന്ത്രി പറഞ്ഞു. ഉരുള്‍പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘം പരിശോധന നടത്തും. പത്താം ക്ലാസ് ,  ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ നടക്കേണ്ടതിനാല്‍ എരുമമുണ്ട നിര്‍മല ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് എരഞ്ഞിമങ്ങാട് യത്തീംഖാനയിലേക്ക് മാറ്റാനും മന്ത്രി നിര്‍ദേശം നല്‍കി.
നിലമ്പര്‍ പൊതുമരാമത്ത്  വിശ്രമ മന്ദിരത്തില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ എം.എല്‍.എ മാരായ പി.വി അന്‍വര്‍, പി.കെ ബഷീര്‍, എ.പി അനില്‍ കുമാര്‍, അസിസ്റ്റന്റ്  കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡിഎംഒ ഡോ. കെ സക്കീന തുടങ്ങിയവര്‍  പങ്കെടുത്തു. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി മന്ത്രി കെ.ടി ജലീല്‍ ഇന്നും (ഓഗസ്റ്റ്12) നിലമ്പൂരില്‍ സന്ദര്‍ശനം നടത്തും.

 

date