Skip to main content

സരസ് മേളയ്ക്കായി 18  സംസ്ഥാനങ്ങളില്‍നിന്നെത്തിയ സംഘം സുരക്ഷിതര്‍

 

ചെങ്ങന്നൂരിലെ പ്രളയക്കെടുതിയില്‍നിന്നു രക്ഷപ്പെടുത്തി ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിച്ചത് മറ്റു സംസ്ഥാനങ്ങളില്‍നിന്നു സരസ് മേളയില്‍ പങ്കെടുക്കാനെത്തിയ സംഘം. 18 സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണിവര്‍. 28 സ്ത്രീകളടക്കം 163 അംഗ സംഘത്തെ ഇന്നലെ രാത്രി 11 ഓടെയാണു ബസില്‍ തിരുവനന്തപുരത്ത് എത്തിച്ചത്.
കുടുംബശ്രീയുടെ നേതൃത്വത്തില്‍ 14 മുതല്‍ 23 വരെ നടത്താനിരുന്ന സരസ് കരകൗശല മേളയില്‍ പങ്കെടുക്കുന്നതിനായാണ് ഇവര്‍ എത്തിയത്. പന്തളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളിലായിരുന്നു താമസം. പ്രളയക്കെടുതിയില്‍നിന്നു രക്ഷപ്പെടുത്തിയ ഇവരെ പ്രത്യേക ബസില്‍ തിരുവനന്തപുരം ഓള്‍ സെയ്ന്റ്‌സ് കോളജില്‍ തുറന്ന ദുരിതാശ്വാസ ക്യാംപിലേക്കു കൊണ്ടുവരികയായിരുന്നു.

ആന്ധ്ര, നാഗാലാന്‍ഡ്, ഗുജറാത്ത്, തെലങ്കാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഹരിയാന, ജമ്മു കശ്മീര്‍, ഒഡീഷ, സിക്കിം, ത്രിപുര, ഗോവ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇവര്‍. ഇവരെ വിമാനത്തിലും ട്രെയിനിലുമായി ഇന്നു സ്വദേശങ്ങളിലേക്ക് അയക്കും. ഇവര്‍ കൊണ്ടുവന്ന കൗരകൗശല ഉത്പന്നങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്നു കുടുംബശ്രീ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ അജിത് ചാക്കോ അറിയിച്ചു. 

ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും മരുന്നും മറ്റ് അവശ്യസാധനങ്ങളും തഹസില്‍ദാരുടെ നേതൃത്വത്തില്‍ എത്തിച്ചിരുന്നു. മേല്‍നോട്ടത്തിനു പ്രത്യേക ഉദ്യോഗസ്ഥരേയും നിയോഗിച്ചിട്ടുണ്ട്.
(പി.ആര്‍.പി. 2159/2018)

date