വൈപ്പിൻ, മുനമ്പം പ്രദേശവാസികളുടെ താല്പര്യം സംരക്ഷിക്കും
എറണാകുളം ജില്ലയിലെ വൈപ്പിന്‍, മുനമ്പം പ്രദേശവാസികളുടെ വീടും സ്വത്തും സംരക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാര് അവരോടൊപ്പമാണെന്ന് സംസ്ഥാന ന്യൂനപക്ഷക്ഷേമ, വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു.
എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലാതിനാല്‍, സര്‍ക്കാരിന് ഇപ്പോള്‍ ഒരു അന്തിമ നിലപാട് സ്വീകരിക്കാനാവില്ല.
ഒരാളെയും തങ്ങളുടെ വാസസ്ഥലത്തു നിന്നും പുറത്താക്കില്ല. ആവശ്യമെങ്കില്‍, കോടതിവിധിക്ക് വിധേയമായി, വസ്തുവിന്‍റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്കു റവന്യു രേഖകള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും. കോടതിവിധി ഇപ്പോഴുള്ള കൈവശക്കാര്‍ക്ക് എതിരാകുന്ന പക്ഷം, വഖഫ് നിയമങ്ങളുടെ ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് ന്യായമായ പരിഹാരം കാണുന്നതാണ്.
സ്ഥലം എം.എല്‍.എ കെ.എന്‍ ഉണ്ണികൃഷ്ണന്‍റെ ആഭ്യര്‍ത്ഥന പ്രകാരം റവന്യൂ വകുപ്പ് മന്ത്രി, ന്യൂനപക്ഷക്ഷേമ, വഖഫ് വകുപ്പ് മന്ത്രി, എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്‍റെ തീരുമാന പ്രകാരം വസ്തു നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോടതി അത് സ്റ്റേ ചെയ്യുന്ന സാഹചര്യമുണ്ടായി. നികുതി അടയ്ക്കുന്നത് കൊണ്ടുമാത്രം വസ്തു കൈവശമുള്ളവര്‍ക്ക് ഉടമസ്ഥാവകാശം ലഭിക്കുന്നില്ല, ശാശ്വത പരിഹാരം ഉണ്ടാവുക എന്നതാണ് സര്‍ക്കാര്‍ നിലപാട്.
പ്രദേശത്ത് വര്‍ഗീയത ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമത്തെ കരുതിയിരിക്കണം എന്നും മന്ത്രി അബ്ദുറഹിമാന്‍ അറിയിച്ചു. വര്‍ഗീയശക്തികളുടെയും മറ്റു തല്‍പ്പരകക്ഷികളുടെയും കെണിയില്‍ വീഴരുതെന്നും, പ്രദേശവാസികളുടെ ന്യായമായ ആവശ്യങ്ങളും സാമുദായിക മൈത്രിയും സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
- Log in to post comments