" ഭാഷയുടെ ഭാവി സുരക്ഷിതം" യുവതലമുറ പ്രതീക്ഷ നൽകുന്നു - ടി.ഡി രാമകൃഷ്ണൻ
മലയാള ഭാഷയുടെ ഭാവി സുരക്ഷിതമാണെന്ന പ്രതീക്ഷയാണ് യുവതലമുറ നൽകുന്നതെന്നു പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ പറഞ്ഞു.
ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി മാറ്റങ്ങൾക്കു വിധേയമായി ഭാഷയുടെ വിനിയോഗം വർദ്ധിച്ചു വരുകയാണ്. പുതുതലമുറയെ വായനയിലേക്ക് അടുപ്പിക്കാൻ ഇതിലൂടെ ഒരു പരിധിവരെ കഴിയുന്നുണ്ട്. തന്റെ കൃതികൾ വായിച്ച ഉടനെ പ്രതികരണങ്ങൾ നൽകുന്നതു ചെറുപ്പക്കാരാണ്. ഇത് ഏറെ സന്തോഷം നൽകുന്നുണ്ട്. ഈ അർത്ഥത്തിൽ പുതുതലമുറ വലിയ പ്രതീക്ഷയാണു നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിരന്തരമായ നവീകരണത്തിലൂടെ മാത്രമേ ഭാഷയെ സംരക്ഷിക്കാൻ സാധിക്കു. നിരവധി വാക്കുകൾ ഉപയോഗിക്കപ്പെടാതെ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഭാഷയുടെ നിലനിൽപ്പിന് മലയാളി എന്ന അഭിമാന ബോധം ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഭരണഭാഷാ ആഘോഷങ്ങളുടെ ആത്യന്തിക ലക്ഷ്യം ഭരണസംവിധാനം സാധാരണക്കാരിലേക്ക് എത്തിക്കുക, ഇടപെടൽ സുഗമമാക്കുക എന്നതാകണം. ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും മനസ്സിലാകുന്ന രീതിയിൽ ആകണം ഭരണഭാഷയുടെ ഉപയോഗം എന്ന് അദ്ദേഹം പറഞ്ഞു.
മലയാള സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകുന്ന ടി ഡി രാമകൃഷ്‌ണനെ ജില്ലാ കളക്ടർ ചടങ്ങിൽ ആദരിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. ഭാഷയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമായി ഏറ്റെടുത്ത് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന് അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് ജീവനക്കാരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു മാഗസിൻ രൂപീകരിക്കണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
കളക്ടറേറ്റ് ജീവനക്കാരായ സൗമ്യ,ആര്യ വി മേനോൻ , വി. ശോഭന, സൗമ്യ എന്നിവർ ചേർന്ന അവതരിപ്പിച്ച മലയാള നൃത്ത ശില്പത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ചടങ്ങിൽ ഭരണഭാഷ പുരസ്‌കാരം നേടിയ ജില്ലാ ഫയർ ഓഫീസറുടെ കാര്യാലയം എൽ ഡി ടൈപ്പിസ്റ്റ് പി. യു അഞ്ജു മോൾക്ക് ബഹുമതി സമ്മാനിച്ചു. കഴിഞ്ഞവർഷം പുരസ്കാരം നേടിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ മജു മനോജിന് സത് സേവന രേഖയും സമ്മാനിച്ചു.
ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കു സർട്ടിഫിക്കറ്റും പുരസ്കാരങ്ങളും നൽകി. ദുരന്തമുഖത്തെ ജീവിതങ്ങൾ എന്ന വിഷയത്തിൽ നടന്ന കഥാരചനാ
മത്സരത്തിൽ ആലുവ റവന്യൂ റിക്കവറി സ്പെഷ്യൽ തഹസിൽദാർ ആർ. രേഖ ഒന്നാം സ്ഥാനം നേടി. ഇരമല്ലൂർ സ്പെഷ്യൽ വില്ലേജ് ഓഫീസർ ജിജോ പി ജോൺ, ഗവ. ആയുർവേദ ആശുപത്രി തൃപ്പൂണിത്തുറ റേഡിയോഗ്രാഫർ കെ.പി മുരളി ദാസൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കവിതാലാപന മത്സരത്തിൽ കളമശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് ക്ലർക്ക് അയന വേണുഗോപാൽ ഒന്നാം സ്ഥാനം നേടി. ചൊവ്വര ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വി. എ അഞ്ജലി, ജില്ലാ ലേബർ ഓഫീസ് സീനിയർ ക്ലർക്ക് ധന്യ മുകുന്ദൻ എന്നിവർ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഭാഷാ പ്രശ്നോത്തരിയിൽ കേരള ഹൈക്കോടതി സെക്ഷൻ ഓഫീസർ ധന്യരാജൻ, സീനിയർ ഗ്രേഡ് അസി. വി.എച്ച് അഖിൽ എന്നിവർ അടങ്ങുന്ന ടീം ഒന്നാം സ്ഥാനം നേടി . കുസാറ്റ് സെക്ഷൻ ഓഫീസർ ഹരികുമാർ ഡെപ്യൂട്ടി രജിസ്ട്രാർ സുജ സോളമൻ എന്നിവർ അടങ്ങുന്ന ടീമിന് രണ്ടാം സ്ഥാനം ലഭിച്ചു. വിദ്യാഭ്യാസ വകുപ്പ് ക്ലർക്ക് കെ.ജി ജീനാ മേരി, സീനിയർ ക്ലർക്ക് ബിൻസി ജോസഫ് എന്നിവരുടെ അടങ്ങുന്ന ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ് അധ്യക്ഷത വഹിച്ചു. ഹുസൂർ ശിരസ്തദാർ അനിൽ കുമാർ മേനോൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജുവൽ, ഡെപ്യൂട്ടി കളക്ടർ വി. ഇ അബ്ബാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. ബി ബിജു, സ്പെഷ്യൽ വില്ലേജ് ഓഫീസർ മജു മനോജ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments