Skip to main content

പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളല്‍;  ജില്ലാഭരണകൂടം കര്‍ശന നടപടി തുടങ്ങി

 പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരെയും പൊതുജനങ്ങളില്‍ നിന്ന് ഫോട്ടോകള്‍ സഹിതം പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടി സ്വീകരിച്ചുതുടങ്ങി. കഴിഞ്ഞ ദിവസം ലഭിച്ച അഞ്ച് പരാതികളില്‍ കാസര്‍കോട് നഗരസഭ സെക്രട്ടറി, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ചെമ്മനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരോട് അടിയന്തര നടപടി സ്വീകരിച്ച് ഒരാഴ്ചയ്ക്കുളളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്ബാബു നിര്‍ദേശിച്ചു. 
    പുതിയ ബസ് സ്റ്റാന്‍ഡിനുള്ളില്‍ മാലിന്യം തള്ളുന്നതിന്റെയും കത്തിക്കുന്നതിന്റെയും വിദ്യനഗറില്‍ സന ഹാര്‍ഡ് വെയര്‍ കടക്കാരന്‍ പ്ലാസ്റ്റിക്ക് കത്തിക്കുന്നതിന്റെയും ലഭിച്ച ഫോട്ടോകള്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറിക്ക് കൈമാറി. ഉപ്പളയില്‍ സ്ഥിരമായി പ്ലാസ്റ്റിക്ക്  കത്തിക്കുന്ന സ്ഥാപനത്തിന്റെ ഫോട്ടോ മംഗല്‍പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ചെമ്മനാട് പഞ്ചായത്തില്‍ ക്വാര്‍ട്ടേഴ്‌സിലെ മാലിന്യങ്ങളും, മലിന ജലവും പൊതുസ്ഥലത്തേക്ക് തള്ളുന്ന ഫോട്ടോ സഹിതമുള്ള പരാതി ചെമ്മനാട് സെക്രട്ടറിക്കും തുടര്‍ നടപടികള്‍ക്കായി അയച്ചു. 
    പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നതിന്റെയും കത്തിക്കുന്നതിന്റെ ഫോട്ടോകള്‍ സഹിതം വിവരങ്ങള്‍  വാട്ട്‌സ് ആപ്പ് നമ്പറിലൂടെ അറിയിക്കാന്‍ ജില്ലാ കളക്ടര്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. 
    പൊതുസ്ഥലങ്ങളില്‍ ജൈവ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തള്ളുന്നതോ കത്തിക്കുന്നതോ കണ്ടാല്‍ ഫോട്ടോ,വീഡിയോ എടുത്ത്, പേരു വിവരങ്ങള്‍ സഹിതം അറിയിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടം പ്രത്യേക പാരിതോഷികം നല്‍കുന്നുണ്ട്. ഇതിനായി  8547931565 എന്ന വാട്‌സ് ആപ് നമ്പറിലേക്കാണ് ചിത്രങ്ങളും വീഡിയോകളും അയക്കേണ്ടത്. വിവരം നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്ന പ്രവണത ജനങ്ങള്‍ മാറ്റണമെന്നും കാസര്‍കോട് ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൂടാതെ വിവരങ്ങളും ഫോട്ടോയും നേരിട്ടോ, തപാല്‍, ഇ-മെയില്‍ മുഖേനയും അറിയിക്കാം. 
    ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു സംസ്‌ക്കരിക്കണം. പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതോടൊപ്പം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും കാരണമാകും. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും ശുചിത്വം പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. വീടുകളില്‍ കാണിക്കുന്ന ശുചിത്വബോധം പലരും പൊതുസ്ഥലത്തും തൊഴിലിടങ്ങളിലും കാണിക്കാറില്ല.ഈ സംസ്‌ക്കാരം മാറ്റിയെടുക്കാന്‍ നാം തയ്യാറാകണമെന്നും കളക്ടര്‍ അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍  ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പഞ്ചായത്ത് അനക്‌സ് കെട്ടിടം, വിദ്യാനഗര്‍ പി.ഒ, കാസര്‍കോട് -671123 വിലാസത്തിലോ, െേരസമമെൃമഴീറ@ഴാമശഹ.രീാ അറിയിക്കാം. 
                                       

date