Skip to main content

അബൂസാബീവിക്ക് കരുതലേകി അദാലത്ത്

ജീവിത സങ്കടങ്ങൾക്കിടയിൽ ഏറെ പ്രതീക്ഷയോടെ റേഷൻ കാർഡ് തരം മാറ്റുന്നതിനും ചികിത്സാ സഹായത്തിനുമായിട്ടാണ് കവലയൂർ സ്വദേശിനി അബൂസാബീവി വർക്കല കരുതലും കൈത്താങ്ങും അദാലത്ത് വേദിയിലെത്തിയത്. ഭർത്താവ് ജലാലുദ്ദീനും അബൂസാബീവിയും പാറ ചുമക്കൽ തൊഴിലാളികളായിരുന്നു. ഭർത്താവ് കാൻസർ രോഗബാധിതനായി മരണപ്പെട്ടു. ഭർത്താവിൻ്റെ ചികിത്സയ്ക്കായി വീടും സ്ഥലവും വിൽക്കേണ്ടിയും വന്നു.

സാമ്പത്തികമായി തകർന്നിരിക്കുന്ന അവസ്ഥയിലാണ് അബൂസാബീവിക്ക് ഗുരുതരമായ വൃക്ക രോഗം സ്ഥിരീകരിച്ചു. ചികിത്സയുടെ ഭാഗമായി ഇടത് വൃക്ക നീക്കം ചെയ്യേണ്ടിയും വന്നു. ഇടയ്ക്ക് ഒരു വാഹനാപകടം കൂടി സംഭവിച്ചതോടെ തൊഴിൽ ചെയ്യാൻ കഴിയാത്ത ആരോഗ്യസ്ഥിതിയിലായി. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തതിനാൽ ചെറിയൊരു ചായ്പ്പിലാണ് താമസിക്കുന്നത്. നാട്ടുകാരുടെ കനിവിലാണ് ഭക്ഷണവും മറ്റും.

മഞ്ഞ പി എച്ച് എച്ച് കാർഡിൽ നിന്നും അന്ത്യോദയ അന്നയോജന കാർഡിലേക്ക് തരംമാറ്റം നൽകണമെന്ന് ആവശ്യവുമായിട്ടാണ് അദാലത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടിക്കും ജി ആർ അനിലിനും മുന്നിലെത്തിയത്. വിഷമങ്ങൾ കേട്ടറിഞ്ഞ മന്ത്രിമാർ വേഗത്തിൽ നടപടികൾക്ക് നിർദ്ദേശിക്കുകയായിരുന്നു. അദാലത്തിൽ വച്ചുതന്നെ അബൂസാബീവിക്ക് മന്ത്രി ജി ആർ അനിൽ എ എ വൈ റേഷൻ കാർഡ് കൈമാറി.

ചികിത്സയ്ക്കും കൂടി സഹായം നൽകാൻ കഴിയുമോ എന്ന് മന്ത്രിമാരോട് അബൂസാബീവി വേദിയിൽ നേരിട്ട് അഭ്യർത്ഥിക്കുകയായിരുന്നു. ഉടനടി തന്നെ ചികിത്സാസഹായത്തിനായി അപേക്ഷ എഴുതി വാങ്ങാൻ ഉദ്യോഗസ്ഥരോട് മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു. നടപടികൾ വേഗത്തിൽ സ്വീകരിച്ച് ചികിത്സാ സഹായം ലഭ്യമാക്കുമെന്ന് മന്ത്രിമാർ അബൂസാബീവിക്ക് ഉറപ്പ് നൽകി.

പ്രയാസരഹിതമായ റേഷൻകാർഡ് തരംമാറ്റം സാധിച്ചതിന്റെ അശ്വാസത്തിലാണ് അബൂസാബീവി സ്റ്റേജിൽ നിന്നും ഇറങ്ങിയത്. അതോടൊപ്പം ചികിത്സാസഹായം വേഗത്തിൽ ലഭിക്കുമെന്ന മന്ത്രിമാരുടെ ഉറപ്പും അബൂസാബീവിയുടെ മുഖത്ത് സന്തോഷം നിറച്ചു.

date